print edition പണം വാങ്ങി സീറ്റുവിൽപ്പന ; നാണംകെട്ട് കോൺഗ്രസ്, പ്രതികരിക്കാതെ ഹൈക്കമാൻഡ്

ന്യൂഡൽഹി
പ്രിയങ്കാ ഗാന്ധിക്കും സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനും കൊടിക്കുന്നിൽ സുരേഷ് എംപിക്കുമെതിരായ ഗുരുതരമായ കോഴ ആരോപണത്തിൽ ദേശീയതലത്തിൽ നാണംകെട്ട് കോൺഗ്രസ്. ഹരിയാനയിൽ നിന്നുള്ള കോൺഗ്രസ് പ്രവർത്തകൻ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടും ഹൈക്കമാൻഡ് മൗനം തുടരുകയാണ്.
വേണുഗോപാലിന് സംഘടനാചുമതല ലഭിച്ച ശേഷം ടിക്കറ്റ് വിതരണത്തിലും മറ്റും വൻഅഴിമതി അരങ്ങേറുന്നുവെന്ന ആക്ഷേപം കോൺഗ്രസിൽ ശക്തം. വിവിധ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസിന് കനത്ത തിരിച്ചടിയേറ്റതിന് പ്രധാന കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നതും പണം വാങ്ങിയുള്ള ടിക്കറ്റ് വിൽപ്പനയാണ്.
ഹരിയാനയിൽ 2024 നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് ജയസാധ്യതയുണ്ടായിട്ടും ടിക്കറ്റ് വിതരണത്തിലെ അപാകമാണ് തോൽവിക്ക് കാരണമായത്. ബല്ലഭ്‌ഗഡ് മണ്ഡലത്തിൽ വിമത സ്ഥാനാർഥിയായി മൽസരിച്ച കോൺഗ്രസ് വനിതാ നേതാവ് നാൽപ്പതിനായിരത്തിൽ കൂടുതൽ വോട്ട് പിടിച്ച് രണ്ടാമതെത്തിയപ്പോൾ വേണുഗോപാലിന്റെ താൽപ്പര്യപ്രകാരം സ്ഥാനാർഥിയായ യുവ വനിതാ നേതാവിന് കിട്ടിയത് എണ്ണായിരം വോട്ട്.
ബിഹാർ തെരഞ്ഞെടുപ്പ് കാലത്ത് ഡൽഹിയിൽ സീറ്റുചർച്ച കഴിഞ്ഞ് മടങ്ങിയെത്തിയ പിസിസി പ്രസിഡന്റ് അടക്കമുള്ള നേതാക്കളെ വിമാനത്താവളത്തിൽ വെച്ച് കോൺഗ്രസ് പ്രവർത്തകർ കൈയേറ്റം ചെയ്‌തിരുന്നു.









0 comments