കരുനാഗപ്പള്ളിയിലും യുഡിഎഫ് വിമതൻ; യൂത്ത് കോൺഗ്രസ് നേതാവ് ബോബൻ ജി നാഥ് പത്രിക സമർപ്പിച്ചു

കൊല്ലം: നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് തലവേദനയായി വിമതന്മാർ. കരുനാഗപ്പള്ളിയിൽ യൂത്ത് കോൺഗ്രസ് നേതാവ് ബോബൻ ജി നാഥ് സ്വതന്ത്രനായി ശനിയാഴ്‌ച പത്രിക സമർപ്പിച്ചു. കോൺഗ്രസ് നേതൃത്വത്തിന്റെ അവഗണനയിൽ പ്രതിഷേധിച്ചാണ് ബോബൻ മത്സരിക്കുന്നത്.
യുഡിഎഫ് സ്ഥാനാർഥിയായ സി ആർ മഹേഷ്, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റായ കമ്മറ്റിയിൽ വൈസ് പ്രസിഡന്റായിരുന്നു ബോബൻ ജി നാഥ്. യുഡിഎഫിനുള്ളിലെ ആഭ്യന്തര പ്രശ്നങ്ങളും ഏകോപനമില്ലായ്മയും നേതൃത്വത്തിന് തിരിച്ചടിയായവുകയാണ്. ഇതിന് പിന്നാലെ യൂത്ത് കോൺഗ്രസ് നേതാവ് കൂടി പാര്‍ടിക്കെതിരെ മത്സര രംഗത്ത് എത്തിയത്.
കെപിസിസി സെക്രട്ടറിയും കരുനാഗപ്പള്ളി മണ്ഡലം യുഡിഎഫ് ചെയർമാനുമായ തൊടിയൂർ രാമചന്ദ്രൻ, മുൻ കുന്നത്തുർ എംഎൽഎ കോട്ടക്കുഴി സുകുമാരന്റെ മകനും ബ്ലോക്ക് വൈസ് പ്രസിഡന്റുമായ ദിനേശ് കോട്ടക്കുഴി എന്നിവർ കഴിഞ്ഞ ദിവസം കോൺഗ്രസിൽനിന്ന് രാജിവെച്ച് ബിജെപിയിൽ ചേർന്നിരുന്നു.
അതേസമയം തളിപ്പറമ്പിലേയും മങ്കടയിലേയും യുഡിഎഫ് വിമതസ്ഥാനാർഥി ശനിയാഴ്ച പത്രിക നൽകി. കെപിസിസി അംഗവും മുൻ ബ്ലോക്ക് പഞ്ചായത്തംഗവുമായിരുന്ന കൊയ്യം ജനാർദ്ദനനാണ് തളിപ്പറമ്പ് മണ്ഡലത്തിൽ സ്വതന്ത്രനായി ശനിയാഴ്‌ച പത്രിക സമർപ്പിച്ചത്. സിപിഐ എം പുറത്താക്കിയ ടി കെ ഗോവിന്ദനെ യുഡിഎഫ് സ്ഥാനാർഥിയാക്കിയതിൽ പ്രതിഷേധിച്ചാണ് മത്സരം. അതിനിടെ നേരത്തെ വിമതനായി പത്രിക നൽകുമെന്ന് അറിയിച്ച യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വിജിൽ മോഹനൻ പിൻവാങ്ങിയതായി അറിയിച്ചുവെന്നും തനിക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ചതായും കൊയ്യം ജനാർദ്ദനൻ പറഞ്ഞു.
മലപ്പുറം മങ്കടയിൽ മഞ്ഞളാംകുഴി അലിക്കെതിരെ മുസ്ലീംലീഗ് മുൻ മണ്ഡലം പ്രസിഡന്റ് കുന്നത്ത് മുഹമ്മദാണ് സ്വതന്ത്രനായി മത്സരിക്കുന്നത്. നേരത്തെ അലിക്കെതിരെ പ്രതിഷേധിച്ചതിന് കുന്നത്ത് മുഹമ്മദിനെ പാർടിയിൽ നിന്ന് പുറത്താക്കിയിരുന്നു. ഇതോടെ മങ്കടയിൽ യുഡിഎഫ് വോട്ടുകൾ ഭിന്നിക്കുമെന്ന് ഉറപ്പായി.










0 comments