തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ പാലക്കാട് യുഡിഎഫ് – പൊലീസ് ഡീൽ

രമേഷ് പിഷാരടിയെ ഹോട്ടലിലെത്തി സന്ദർശിച്ച പൊലീസുകാർ
പാലക്കാട്: തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ പാലക്കാട് ജില്ലയിൽ യുഡിഎഫ്–പൊലീസ് ഡീൽ. യുഡിഎഫ് നേതാക്കളുമായി കോൺഗ്രസ് അനുകൂല പൊലീസുകാർ ചർച്ചനടത്തിയതായാണ് വിവരം. പാലക്കാട് നിയുക്ത എംഎൽഎ രമേഷ് പിഷാരടിയെ ഹോട്ടലിലെത്തി സന്ദർശിച്ചശേഷമുള്ള പൊലീസുകാരുടെ ചിത്രവും പുറത്തുവന്നിരുന്നു.
ഷാഫി പറമ്പിൽ, രാഹുൽ മാങ്കൂട്ടത്തിൽ എന്നിവരുടെ അറിവോടെയാണ് സന്ദർശനവും ചർച്ചയും. തെരഞ്ഞെടുപ്പ് വിജയാഘോഷത്തിന് പിന്നാലെ, സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് യുഡിഎഫ് നടത്തിയ ആസൂത്രിത ആക്രമണവും പൊലീസുകാർ ഓഫീസിൽ കയറി പ്രവർത്തകരെ മർദ്ദിച്ചതും ഡീലിന്റെ മറവിലെന്നാണ് സൂചന.
കല്ലേക്കാട് ജില്ലാ പൊലീസ് ആസ്ഥാനത്ത് തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ പൊലീസുകാർ ലഡുവിതരണം ചെയ്യുന്നു
നേരത്തെ തന്നെ, സ്ഥലം മാറ്റേണ്ട പൊലീസുകാരുടെ ലിസ്റ്റ് തയ്യാറാക്കി യുഡിഎഫ് നേതൃത്വത്തിന് ഇവർ കൈമാറിയതായും വിവരമുണ്ട്. എആർ ക്യാമ്പിലെ ഡ്യൂട്ടി ഉദ്യോഗസ്ഥരുൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ ലിസ്റ്റിലുൾപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് വൃത്തങ്ങൾ പറയുന്നു. ജില്ലയിൽ യുഡിഎഫ് അനുകൂല പൊലീസ് ഉദ്യോഗസ്ഥരെ മാത്രം നിലനിർത്തി സിപിഐ എം പ്രവർത്തകരെ തെരഞ്ഞുപിടിച്ച് കള്ളക്കേസ് ചുമത്താനും പദ്ധതിയുണ്ട്.
പൊലീസ് മർദനത്തിൽ പരിക്കേറ്റ എൽഡിഎഫ് പ്രവർത്തകർ
ചൊവ്വാഴ്‌ച യുഡിഎഫ് വിജയത്തിന് പിന്നാലെ ടൗൺ നോർത്ത് എസ്‌ഐ സ്റ്റേഷനിലെ മറ്റു പൊലീസുകാർക്ക് ബിരിയാണി വാഗ്ദാനം ചെയ്തതായും ആരോപണമുണ്ട്. പൊലീസിന്റെ മുന്നിൽ വച്ചാണ് ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് യുഡിഎഫ് പ്രവർത്തകർ ആക്രമണം നടത്തിയത്.
സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസിൽ കയറി പൊലീസ് എൽഡിഎഫ് പ്രവർത്തകരെ മർദ്ദിക്കുന്നു
പടക്കം എറിഞ്ഞ പ്രവർത്തകനെ പിടിച്ചുവച്ചശേഷം വെറുതെവിട്ടു. പൊലീസ് മർദ്ദനത്തിൽ മൂന്ന് എൽഡിഎഫ് പ്രവർത്തകർക്ക് ഗുരുതര പരിക്കേറ്റിരുന്നു.










0 comments