ലൈഫ് മിഷൻ നിർത്താനുള്ള യുഡിഎഫ് സർക്കാരിന്റെ നീക്കം പാവങ്ങളോടുള്ള വെല്ലുവിളി: കെഎസ്കെടിയു

തിരുവനന്തപുരം: ലോകത്തിന് തന്നെ മാതൃകയായി മാറിയ എൽഡിഎഫ് സർക്കാരിന്റെ അഭിമാന പദ്ധതിയായ ലൈഫ് മിഷൻ ഭവന പദ്ധതി നിർത്തലാക്കുമെന്ന മന്ത്രിയുടെ പ്രസ്താവന അങ്ങേയറ്റം ജനവിരുദ്ധവും പ്രതിഷേധാർഹവുമാണെന്ന് കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ (കെഎസ്കെടിയു). അധികാരത്തിലേറിയ ഗർവ്വിൽ പാവങ്ങളുടെ നെഞ്ചത്ത് കൊള്ളിവെക്കാൻ നടത്തുന്ന ശ്രമങ്ങളിൽ നിന്നും പിൻമാറാൻ യുഡിഎഫ് സർക്കാർ തയ്യാറാവണമെന്ന് കെഎസ്കെടിയു സംസ്ഥാന പ്രസിഡൻ്റ് ആനാവൂർ നാഗപ്പനും ജനറൽ സെക്രട്ടറി എൻ ചന്ദ്രനും പ്രസ്താവനയിലൂടെ പറഞ്ഞു.
കേരളത്തിലെ ഭൂരഹിതരും ഭവനരഹിതരുമായ കർഷക തൊഴിലാളികളുടെയും മറ്റ് പാവപ്പെട്ടവരുടെയും അന്തസ്സോടെ ജീവിക്കാനുള്ള അവകാശത്തിന്മേലുള്ള കടന്നാക്രമണമാണിത്. പത്ത് വർഷം കൊണ്ട് അഞ്ച് ലക്ഷത്തോളം വീടുകൾ എൽഡിഎഫ് സർക്കാർ നിർമിച്ച് നൽകി. കേവലം രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിൽ മാത്രം, പാവപ്പെട്ടവന്റെ തലചായ്ക്കാൻ ഇടം നൽകുന്ന ഈ പദ്ധതി അട്ടിമറിക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നത്.
തങ്ങൾ അധികാരത്തിൽ വന്നാൽ ലൈഫ്മിഷൻ പദ്ധതി നിർത്തലാക്കുമെന്ന് യുഡിഎഫ് കൺവീനറടക്കം നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ട്. വടക്കാഞ്ചേരി ലൈഫ്മിഷൻ ഫ്ലാറ്റ് നിർമ്മാണം വ്യാജ ആരോപണങ്ങളിലൂടെ ഇല്ലാതാക്കിയതും യുഡിഎഫുകാരാണ്. അതിൻ്റെ തുടർച്ചയായാണ് മന്ത്രിയുടെ ഇപ്പോഴത്തെ പ്രഖ്യാപനം. ലൈഫ് മിഷൻ പദ്ധതിയുടെ ഗുണഭോക്താക്കളിൽ ബഹുഭൂരിപക്ഷവും കർഷക തൊഴിലാളികളും പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങളും പാർശ്വവത്കരിക്കപ്പെട്ടവരുമാണ്. ഇവരുടെ പ്രതീക്ഷകളെയാകെ തച്ചുതകർക്കുന്ന ഇത്തരം ജനദ്രോഹപരമായ തീരുമാനങ്ങളിൽ നിന്നും യുഡിഎഫ് സർക്കാർ അടിയന്തരമായി പിന്മാറണം.
പാവപ്പെട്ടവന്റെ 'ലൈഫ്' തകർക്കാൻ ഒരു കാരണവശാലും അനുവദിക്കില്ല. ഈ ജനവിരുദ്ധ നീക്കത്തിനെതിരെ എല്ലാ ജനാധിപത്യ വിശ്വാസികളും ശക്തമായ പ്രതിഷേധം ഉയർത്തണമെന്ന് കെഎസ്കെടിയു ഭാരവാഹികൾ അഭ്യർത്ഥിച്ചു.










0 comments