യുഡിഎഫ് ‘ കോട്ട ’കളിൽ പിന്നോട്ടടി: കനുഗോലു റിപ്പോർട്ട്


സി കെ ദിനേശ്
Published on May 15, 2025, 11:17 AM | 1 min read
തിരുവനന്തപുരം : കുത്തക മണ്ഡലങ്ങളുള്ള പ്രദേശമെന്ന് യുഡിഎഫ് അവകാശവാദമുള്ള മധ്യകേരളത്തിലാണ് കോൺഗ്രസ് ഏറ്റവും ദുർബലമായിരിക്കുന്നതെന്ന് കോൺഗ്രസിന്റെ ഇലക്ഷൻ ടാസ്‌ക് ഫോഴ്‌സ് അംഗം സുനിൽ കനഗോലുവിന്റെ റിപ്പോർട്ട്. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നേരിട്ട് നിയന്ത്രിക്കുന്ന ജില്ലകൂടിയായ, യുഡിഎഫിന് എട്ട് സീറ്റുള്ള എറണാകുളവും നാല് സീറ്റുള്ള കോട്ടയവും അടക്കം മധ്യകേരളത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന ഹൈക്കമാൻഡ് നിർദേശവും കനഗോലുവിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ. മലബാറിലും തെക്കൻകേരളത്തിലും നേട്ടമുണ്ടാക്കാനാകുമെന്ന അവകാശവാദവും റിപ്പോർട്ടിലുണ്ടെന്ന് നേതാക്കൾ സൂചിപ്പിച്ചു.
കെപിസിസി യുടെയും ഡിസിസി കളുടേയും പുനസംഘടനയിൽ നിർണായക പങ്കുവഹിക്കുന്ന കനഗോലു കേരളത്തിന് പുറത്തുള്ള നേതാക്കളെ കൊണ്ട് നേരിട്ടും അല്ലാതെയും അഭിപ്രായ രൂപീകരണം നടത്തിയാണ് പല പേരുകളും വെട്ടുന്നത്. കെപിസിസി പ്രസിഡന്റ് പട്ടികയിൽ ആന്റോ ആന്റണിയായിരുന്നു ഒന്നാം പേരുകാരനെങ്കിലും അപ്രതീക്ഷിത വിവാദം തീരുമാനത്തെ അട്ടിമറിക്കുകയായിരുന്നു.
കെപിസിസി യുടെ മറ്റ് ഭാരവാഹികളേയും ഡിസിസി പ്രസിഡന്റുമാരേയും നിയമിക്കാനും മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് നിരീക്ഷകരെ വയ്ക്കാൻ ഹൈക്കമാൻഡ് തീരുമാനിച്ചതും ഈ തെരഞ്ഞെടുപ്പ് ‘ തന്ത്രജ്ഞ ’ ന്റെ നിർദേശ പ്രകാരമാണ്. ഗ്രൂപ്പുകൾ, നേതാക്കളുമായുള്ള ബന്ധം, പ്രവർത്തന പാരമ്പര്യം ഇത്തരം കാര്യങ്ങളൊന്നും പരിഗണിക്കേണ്ടെന്നും സമുദായ സമവാക്യം തുലനം ചെയ്യുന്നതോടൊപ്പം ജനത്തെ സ്വാധീനിക്കുന്ന പുതുമുഖങ്ങൾ എന്നതാണ് മാനദണ്ഡം.
എന്നാൽ, ഗുജറാത്ത് അടക്കം സംസ്ഥാനങ്ങളിൽ നടപ്പാക്കിയ ഈ രീതി തിരിച്ചടിക്കുമെന്നാണ് കേരളത്തിലെ പല മുതിർന്ന നേതാക്കളുടേയും അഭിപ്രായം. സംസ്ഥാന നേതാക്കളെ വിശ്വാസത്തിലെടുക്കാതെയുള്ള അഭിപ്രായ രൂപീകരണത്തോട് കെ സുധാകരനും എതിർപ്പ് പ്രകടിപ്പിച്ചിരുന്നു.










0 comments