print edition തൊഴിൽ പഠനത്തിന് സർക്കാരിന്റെ പൂട്ട്


ബിജോ ടോമി
Published on Sep 15, 2026, 01:57 AM | 1 min read
തിരുവനന്തപുരം: വിദ്യാർഥികൾക്കും യുവജനങ്ങൾക്കും തൊഴിൽ പരിശീലനത്തിനായി ആരംഭിച്ച 210 സ്കിൽ ഡെവലപ്മെന്റ് സെന്ററുകൾ (എസ്ഡിസി)ക്ക് സർക്കാരിന്റെ പൂട്ട്. തൊഴിൽ നൈപുണി വികസനത്തിനും ആധുനിക തൊഴിൽ മേഖലകളിൽ യുവാക്കളെ സജ്ജരാക്കാനും പൊതു വിദ്യാഭ്യാസ വകുപ്പ്, എസ്‌എസ്‌കെ വഴി നടപ്പാക്കിയിരുന്ന പദ്ധതിക്കാണ് താഴിടാനൊരുങ്ങുന്നത്.
ആദ്യബാച്ചിൽ 10,120 പേർ വിജയകരമായി പരിശീലനം പൂർത്തിയാക്കിയ പദ്ധതി സർക്കാർ മാറിയതോടെ മരവിപ്പിച്ചു. സംസ്ഥാനത്തെ 210 സർക്കാർ ഹയർ സെക്കൻഡറി സ്‌കൂളുകളിലാണ് എസ്ഡിസി സ്ഥാപിച്ചത്. ഒരു എസ്‌ഡിസിയിൽ രണ്ടു ബാച്ച് വീതമാണ് ഏർപ്പെടുത്തിയത്. ഓരോ ബാച്ചിലും 25 പേർക്ക് പ്രവേശനം. പരിശീലനത്തിനടക്കം ഒരു സെന്ററിന് 21.5 ലക്ഷം രൂപ അനുവദിച്ചിരുന്നു. പ്രായോഗിക പരിശീലനത്തിനായി 55 ഇലക്‌ട്രിക് സ്‌കൂട്ടർ, 27 റോബോട്ടിക് ലാബ്, 30 എഐ ലാബ്, 21 കോസ്‌മറ്റോളജി ലാബ്, 25 അനിമേഷൻ ലാബ്, 11 വീതം സിസിടിവി, ഡ്രോൺ ലാബുകൾ, അഞ്ച് ത്രിഡി ലാബ്, 11 ഡ്രോൺ ലാബ്, ഫിറ്റ്‌നസ് കേന്ദ്രങ്ങൾ, നിരവധി കമ്പ്യൂട്ടറുകൾ തുടങ്ങി കോടിക്കണക്കിന് രൂപ ചെലവാക്കി സ്ഥാപിച്ച ഉപകരണങ്ങളുൾപ്പെടെ വെറുതെ കിടക്കുകയാണ്.
ഫിറ്റ്നസ് ട്രെയിനർ, ടെലികോം ടെക്നീഷ്യൻ, എഐ ഡിവൈസസ് ഇൻസ്റ്റലേഷൻ ഓപ്പറേറ്റർ, ഡ്രോൺ സർവീസ്, കിസാൻ ഡ്രോൺ ഓപ്പറേറ്റർ, ഇലക്ട്രിക് വെഹിക്കിൾ സർവീസ് ടെക്നീഷ്യൻ തുടങ്ങി 29 കോഴ്‌സുകളിലാണ് പരിശീലനം നൽകിയിരുന്നത്. സ്വകാര്യ പരിശീലന കേന്ദ്രങ്ങളിൽ പതിനായിരങ്ങൾ ഇൗടാക്കുന്ന കോഴ്‌സുകളാണ് സൗജന്യമായി നൽകിയത്. 15 മുതൽ 23 വയസ്സുവരെയുള്ളവർക്ക് ദേശീയ നൈപുണ്യ യോഗ്യത ചട്ടക്കൂട് (എൻഎസ്‌ക്യുഎഫ്) അനുസരിച്ച് അവധി ദിവസങ്ങളിലായിരുന്നു പരിശീലനം. അതത് സ്‌കൂളുകളിലെ പ്രിൻസിപ്പൽമാർക്ക് എസ്ഡിസിയുടെ അധികച്ചുമതല നൽകിയിരുന്നു.
ഒരു സെന്ററിൽ കരാറടിസ്ഥാനത്തിൽ രണ്ട് ട്രെയിനർമാരും ഒരു അസിസ്റ്റന്റും ഉണ്ടായിരുന്നു. ഇവരുടെ കരാർ പുതുക്കിയില്ല. 2024 ജൂണിൽ പൈലറ്റ് പദ്ധതിയായി ആരംഭിച്ച പദ്ധതി വൻ വിജയമായതിനെ തുടർന്നാണ് 210 ഹയർസെക്കൻഡറി സ്‌കൂളുകളിലേക്ക് വ്യാപിപ്പിച്ചത്.










0 comments