110 കിലോഗ്രാം ലഹരി ഉൽപ്പന്നങ്ങൾ പിടികൂടി

വടകരയിൽ പിടികൂടിയ നിരോധിത പുകയില ഉൽപ്പന്നങ്ങളും പ്രതിയുമായി പൊലീസ് ഉദ്യോഗസ്ഥർ
വടകര ട്രെയിൻ മാർഗം കടത്തുകയായിരുന്ന വൻ ലഹരിവസ്‌തുക്കളുമായി ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ. ജാർഖണ്ഡ് ദിയോഘർ ജില്ലയിലെ ചോംഗഖർ സ്വദേശിയായ സഫറുദ്ദീൻ അൻസാരിയെയാണ് 110 കിലോഗ്രാം നിരോധിത ലഹരി ഉൽപ്പന്നങ്ങളുമായി വടകര പൊലീസും ആർപിഎഫും കസ്റ്റഡിയിലെടുത്തത്. മംഗളൂരു -ചെന്നൈ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസിലായിരുന്ന പ്രതി വടകര സ്റ്റേഷനിലേക്ക് എത്തുന്നതിന് തൊട്ടുമുമ്പ് ലഹരി അടങ്ങിയ ബാഗുകൾ പുറത്തേക്ക് എറിയുകയായിരുന്നു. സ്റ്റേഷനിലെ ആർപിഎഫ് ഉദ്യോഗസ്ഥർക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ട്രെയിൻ വടകര സ്റ്റേഷനിൽ എത്തിയപ്പോൾ പ്രതിയെ സാഹസികമായി പുറത്തിറക്കുകയുമായിരുന്നു. തുടർന്ന് ട്രാക്കിലേക്ക് വലിച്ചെറിഞ്ഞ ലഗേജുകൾ ഉദ്യോഗസ്ഥർ കണ്ടെടുത്തു. ഇയാൾ ആർക്കുവേണ്ടിയാണ് ലഹരി എത്തിച്ചതെന്നും മറ്റ് കണ്ണികൾ ആരൊക്കെയാണെന്നും പൊലീസ് അന്വേഷിച്ചുവരികയാണ്. പരിശോധനയ്‌ക്ക് ആർപിഎഫ് എഎസ്ഐ പി പി ബിനീഷ്, വടകര എസ്ഐ ഷമീർ എന്നിവർ നേതൃത്വം നൽകി.









0 comments