print edition ലക്ഷ്യം കോർപറേറ്റ് കൊള്ള; ‘മിഷൻ സമുദ്ര’ തുടരാനൊരുങ്ങി യുഡിഎഫ് സർക്കാർ

എ ഐ നിർമിത ചിത്രം
തിരുവനന്തപുരം: കേരളത്തിന്റെ തീരമേഖലയെ വൻകിട കോർപറേറ്റുകൾക്ക് തീറെഴുതുന്ന പദ്ധതിയെന്ന് ആക്ഷേപമുയർന്ന ‘മിഷൻ സമുദ്ര’യുമായി യുഡിഎഫ് സർക്കാർ മുന്നോട്ടുപോകുന്നു. ചൊവ്വാഴ്‌ച മുഖ്യമന്ത്രി വി ഡി സതീശൻ പദ്ധതി പ്രഖ്യാപനം നടത്തും. പദ്ധതിക്കെതിരെ മത്സ്യത്തൊഴിലാളികളടക്കം ഉയർത്തിയ പ്രതിഷേധത്തിന് ചെവികൊടുക്കാതെയാണ് പ്രഖ്യാപനം.
സമുദ്രവും തീരവും വൻകിട കോർപറേറ്റുകൾക്ക് തീറെഴുതുന്ന കേന്ദ്ര സർക്കാരിന്റെ ചുവടുപിടിച്ചാണ് യുഡിഎഫ് സർക്കാരിന്റെയും നീക്കം. കേരളത്തിന്റെ 600 കിലോമീറ്റർ തീരം ഉപയോഗപ്പെടുത്തി മാരിടൈം സമ്പദ്‌വ്യവസ്ഥ ഉണ്ടാക്കുമെന്നാണ് പ്രഖ്യാപനം. ഇതിനായി രഹസ്യമായും പരസ്യമായും കോർപറേറ്റുകളുമായി മുഖ്യമന്ത്രി ചർച്ചയ്‌ക്ക് നേതൃത്വം നൽകുകയാണ്.
വിഴിഞ്ഞം തുറമുഖത്തിന്റെ സാധ്യത കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥ അഭിവൃദ്ധിപ്പെടുത്താനും ജനങ്ങൾക്കും സംസ്ഥാനത്തിനും പ്രയോജനം നൽകാനുമാണ് എൽഡിഎഫ് സർക്കാർ ലക്ഷ്യമിട്ടത്. എന്നാൽ, കേരളത്തിന് നേട്ടമാകുന്ന 2000 കോടി രൂപയുടെ വിഴിഞ്ഞം തുറമുഖ അനുബന്ധ വികസനപദ്ധതികൾ യുഡിഎഫ് സർക്കാർ മരവിപ്പിച്ചു.
തുറമുഖ അനുബന്ധ പ്രവർത്തനങ്ങൾക്കായി 230 ഏക്കർ ഏറ്റെടുക്കാൻ എൽഡിഎഫ് സർക്കാർ അനുമതി നൽകിയിരുന്നു. തുടർനടപടിക്ക് സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിലെ വിസിൽ ലിമിറ്റഡിനെ ചുമതലപ്പടുത്തി. വിസിൽ 800 ഏക്കർ ജില്ലയിൽ കണ്ടെത്തി. എന്നാൽ, യുഡിഎഫ് സർക്കാർ ഭൂമിയേറ്റെടുക്കൽ വൈകിപ്പിക്കുകയാണ്.
ആദ്യഘട്ട വികസന പദ്ധതികൾക്ക് ഐഒസി, കണ്ടെയ്‌നർ കോർപറേഷൻ ഓഫ് ഇന്ത്യ, സെൻട്രൽ വെയർഹൗസിങ് കോർപറേഷൻ എന്നീ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുമായാണ് ധാരണപത്രം ഒപ്പുവച്ചത്. യുഡിഎഫ് സർക്കാർ ഇതിൽ താൽപ്പര്യം കാണിക്കാത്തത് സ്വകാര്യ കുത്തകകൾക്ക് കൈമാറാനായാണെന്ന ആക്ഷേപം ശക്തമാണ്.










0 comments