print edition തദ്ദേശസ്ഥാപനങ്ങൾക്കുള്ള തുക വെട്ടിക്കുറച്ചു; ശ്വാസംമുട്ടിച്ച് സർക്കാർ

തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളുടെ ബജറ്റ് വിഹിതം വെട്ടിക്കുറച്ച് വികസനപ്രവർത്തനവും ദുർബല വിഭാഗങ്ങളുടെ ജീവിതവും പ്രതിസന്ധിയിലാക്കി യുഡിഎഫ് സർക്കാർ. ജനുവരിയിൽ എൽഡിഎഫ് സർക്കാർ അവതരിപ്പിച്ച ബജറ്റിൽ 10,189 കോടി രൂപ വകയിരുത്തിയത് 8,655.45 കോടിയാക്കി.
കുറച്ചത് 1533.55 കോടി. തദ്ദേശസ്ഥാപനങ്ങൾക്ക് ബജറ്റ് വിഹിതം ചുരുക്കുന്നത് പത്തുവർഷത്തിനിടെ ആദ്യം. പൊതുവിഭാഗം– 1261.4 കോടി, എസ്‌സി വിഭാഗം–236.7 കോടി, എസ്‌ടി വിഭാഗം– 35.45 കോടി എന്നിങ്ങനെയാണ് വെട്ടിക്കുറയ്‌ക്കൽ. ബജറ്റ് തുകയിൽ 30,000 കോടി രൂപയുടെ വർധനവുള്ളപ്പോഴാണിത്.
തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം കാരണം മാർച്ചിൽ നൽകാനാകാത്ത മൂന്നാംഗഡു തുകയ്‌ക്ക് സ്‌പിൽ ഓവറും ബജറ്റിൽ വച്ചില്ല. ഇതോടെ തദ്ദേശഭരണ സ്ഥാപനങ്ങളുടെ വികസന–ക്ഷേമ പ്രവർത്തനം സ്‌തംഭിച്ചു.
തുക കുറച്ചത് സമൂഹത്തിൽ പിന്നാക്കം നിൽക്കുന്ന അടിസ്ഥാനവിഭാഗങ്ങളെ സാരമായി ബാധിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു.
‘ഭിന്നശേഷിക്കാർ, വയോജനങ്ങൾ, പാലിയേറ്റീവ് രോഗികൾ, കിടപ്പുരോഗികൾ, അതിദരിദ്രർ, അഗതികൾ, വനിതകൾ, കുട്ടികൾ തുടങ്ങിയവർക്ക് സേവനങ്ങളും ആനുകൂല്യങ്ങളും നൽകാൻ തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് കഴിയുന്നില്ല.
മൂന്ന് ഗഡുക്കളായാണ് തദ്ദേശസ്ഥാപനങ്ങൾക്ക് പദ്ധതിതുക അനുവദിക്കാറ്. മാർച്ചിൽ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതിനാൽ മൂന്നാംഗഡു കൊടുക്കാനായില്ല. പണം നൽകാൻ സർക്കാർ തെരഞ്ഞെടുപ്പ് കമീഷന്റെ അനുമതി തേടിയെങ്കിലും ലഭിച്ചില്ല.
കഴിഞ്ഞ സാമ്പത്തിക വർഷാവസാനം 6,000 കോടിയോളം രൂപ നീക്കിയിരുപ്പുണ്ടായിട്ടും സ്പിൽ ഓവറായി മൂന്നാംഗഡു നൽകാൻ യുഡിഎഫ് സർക്കാർ തയ്യാറായിട്ടില്ല. മുൻകാലങ്ങളിൽ ഇത്തരം തുക സ്പിൽ ഓവറായി അനുവദിച്ചിരുന്നു. തദ്ദേശ സ്ഥാപനങ്ങളെ ശ്വാസംമുട്ടിക്കുന്ന നിലപാടാണിത്.
ജനുവരിയിലെ ബജറ്റിൽ വകയിരുത്തിയ തുക അനുസരിച്ച് തദ്ദേശസ്ഥാപങ്ങൾ ജില്ലാ ആസൂത്രണസമിതി അംഗീകാരത്തോടെ പദ്ധതി രൂപീകരിച്ച് നിർവഹണം ആരംഭിച്ചതാണ്. ഇപ്പോൾ വരുത്തിയ ഭീമമായ കുറവ് പാലിയേറ്റീവ് കെയർ, ഡയാലിസിസ്, കോക്ലിയാർ ഇംപ്ലാന്റേറേഷൻ എന്നിവ വേണ്ടവർക്ക് സഹായം, കുടുംബശ്രീ ജനകീയ ഹോട്ടലുകളുടെ തുടർ നടത്തിപ്പ്, വയോമിത്രം പദ്ധതി, ബഡ്സ് സ്‌കൂൾ പ്രവർത്തനം തുടങ്ങിയവയെ ബാധിക്കും’–പിണറായി വിജയൻ പറഞ്ഞു.











0 comments