അയോധ്യ സംഭാവന തട്ടിപ്പ്; ആഭരണങ്ങൾ ഉരുക്കി സ്വർണബിസ്ക്കറ്റുകളാക്കിയോ?, അന്വേഷണം പുതിയ തലത്തിലേക്ക്

അയോധ്യ : അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പിൽ, മോഷ്ടിച്ച ആഭരണങ്ങൾ ഉരുക്കി സ്വർണബിസ്ക്കറ്റുകളാക്കിയോ എന്നതിലും അന്വേഷണം. യഥാർഥ ആഭരണങ്ങൾ കണ്ടെത്താതിരിക്കാനായി മോഷ്ടാക്കൾ അവയുടെ രൂപത്തിൽ മാറ്റം വരുത്താനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് പ്രത്യേക അന്വേഷണം സംഘം(എസ്ഐടി) വ്യക്തമാക്കി.
മോഷ്ടിക്കപ്പെട്ട ആഭരണങ്ങൾ ഇതുവരെയും കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിലാണ് ഇങ്ങനെയൊരു സംശയം എസ്ഐടി ഉയർത്തിയതെന്നും ഇന്ത്യ ടുഡെ റിപ്പോർട്ട് ചെയ്തു. അന്വേഷണത്തിന്റെ ഭാഗമായി എസ്ഐടി ഉദ്യോഗസ്ഥർ രാമക്ഷേത്രം സന്ദർശിക്കുകയും ഭക്തരിൽ നിന്ന് ലഭിക്കുന്ന ആഭരണങ്ങളുടെ സംരക്ഷണ ചുമതലയുള്ള കെ ടി ബാബുവിനെ ചോദ്യം ചെയ്യുകയും ചെയ്തു.
ആഭരണങ്ങളും മറ്റ് വിലപിടിപ്പുള്ള സംഭാവനകളും സംബന്ധിച്ച രേഖകളും സർക്കാർ ഉടമസ്ഥതയിലുള്ള 'പ്രിന്റിംഗ് ആൻഡ് മിന്റിംഗ് കോർപ്പറേഷൻ ഓഫ് ഇന്ത്യ'യുമായി നടത്തിയ ഇടപാടുകളുടെ വിശദാംശങ്ങളും അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടുണ്ട്. ബാങ്കുകളിലേക്കും മിന്റിലേക്കും അയച്ച വിലപിടിപ്പുള്ള ലോഹങ്ങളുടെ പൂർണമായ കണക്ക് ഉദ്യോഗസ്ഥർ പരിശോധിക്കും. ഭക്തരിൽ നിന്ന് ലഭിക്കുന്ന വിലയേറിയ സംഭാവനകളുടെ അളവുകൾ പരിശോധിക്കുന്നതിനായി തുടക്കത്തിൽ പ്രിന്റിംഗ് ആൻഡ് മിന്റിംഗ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിലേക്ക് അയച്ചിരുന്നു.
കേസിൽ ഇതുവരെ എട്ട് പേരെ എസ്‌ഐടി അറസ്റ്റ് ചെയ്തിട്ടുണ്ട്. ക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത്ത് റായ്, ട്രസ്റ്റിമാരായ അനിൽ മിശ്ര, ഗോപാൽ റാവു എന്നിവരെ എസ്‌ഐടി രണ്ടാം തവണയും ചോദ്യം ചെയ്തു. ട്രസ്റ്റ് ഭാരവാഹികളുടെ ആസ്തി വർദ്ധനവ്, ഭൂമി വാങ്ങൽ, നിർമ്മാണത്തിലെ കമ്മീഷൻ ഇടപാടുകൾ എന്നിവയും അന്വേഷണത്തിന്റെ ഭാഗമാണ്.










0 comments