സുഗതൻ അകത്ത് തന്നെ; രണ്ട് കേസുകളിൽ ജാമ്യാപേക്ഷ തളളി

ആർ സുഗതന്
തിരുവനന്തപുരം: വധശ്രമക്കേസിൽ പ്രതിയായ തിരുവനനന്തപുരം കോർപറേഷനിലെ ബിജെപി കൗൺസിലർ ആർ സുഗതന്റെ ജാമ്യാപേക്ഷ കോടതി തള്ളി. വീട്ടിൽ കയറി അറസ്റ്റ് ചെയ്ത പൊലീസുകാരെ ആക്രമിച്ചകേസിലും സുഗതന് ജാമ്യമില്ല. നെടുമങ്ങാട് രണ്ടാംക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ നിരസിച്ചത്. ഇപ്പോൾ കാപ്പാ കേസിൽ വിയ്യൂർ സെൻട്രൽ ജയിലിലാണ് വാഴോട്ടുകോണം കൗൺസിലറായ സുഗതൻ.
നാല് വധശ്രമം ഉൾപ്പെടെ 19 കേസാണ് കൊടുംക്രിമിനലായ സുഗതന്റെ പേരിലുള്ളത്. കലാപശ്രമം, ലഹളയുണ്ടാക്കൽ, പൊലീസിന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, പൊതുയോഗങ്ങൾ ഭീഷണിപ്പെടുത്തി തടസ്സപ്പെടുത്തൽ തുടങ്ങിയ കേസുകളിലാണ് സുഗതനെതിരെ സിറ്റി കമീഷണറുടെ നിർദേശപ്രകാരം ജില്ലാ കലക്ടർ കാപ്പ ചുമത്തിയത്. വട്ടിയൂർക്കാവ്, നെടുമങ്ങാട് സ്റ്റേഷനുകളിലായി വധശ്രമമടക്കം 19 കേസിൽ പ്രതിയാണിയാൾ. കാപ്പ ചുമത്തിയിട്ടും സ്റ്റേഷനിൽ ഹാജരാകാതെ ഒളിവിൽപോയ പ്രതിയെ വീടുവളഞ്ഞ് ആകാശത്തേക്ക് വെടിയുതിർത്ത് സാഹസികമായാണ് വട്ടിയൂർകാവ് എസ്‌എച്ച്‌ഒ വിപിന്റെ നേതൃത്വത്തിൽ പൊലീസ് അറസ്റ്റ്‌ചെയ്‌തത്.
സുഗതന്റെ രാജി ആവശ്യപ്പെട്ട് കോർപറേഷനിൽ എൽഡിഎഫ് പ്രക്ഷോഭത്തിലാണ്. എന്നാൽ ഗുണ്ടയായ കൗൺസിലറെ സംരക്ഷിക്കുന്ന നിലപാടാണ് ബിജെപി ഭരണസമിതി സ്വീകരിക്കുന്നത്.
കാപ്പ ചുമത്തിയതിലെ പൊലീസ് റിപ്പോർട്ട് ജൂലൈ 21ന് ചേരുന്ന കാപ്പ ഉപദേശക ബോർഡ് പരിഗണിച്ചശേഷമാകും തുടർനടപടി സ്വീകരിക്കുക.











0 comments