കോറോ ഹെൽത്തിലെ കൂട്ടപ്പിരിച്ചുവിടൽ നിയമവിരുദ്ധം; സർക്കാർ ശക്തമായ നിലപാട് സ്വീകരിക്കണം: ഡിവൈഎഫ്ഐ

തിരുവനന്തപുരം: കോറോ ഹെൽത്ത് എന്ന സ്ഥാപനത്തിൽ മുൻകൂർ നോട്ടീസ് ഇല്ലാതെ തൊഴിലാളികളെ കൂട്ടത്തോടെ പിരിച്ചുവിട്ട നടപടിയിൽ സംസ്ഥാന തൊഴിൽ വകുപ്പ് അടിയന്തരമായി ഇടപെടണമെന്ന് ഡിവൈഎഫ്ഐ. മുൻകൂർ നോട്ടീസോ തൊഴിലാളികളുമായി ചർച്ചയോ നടത്താതെ, കേവലം മൂന്ന് മാസത്തെ ശമ്പളം മാത്രം നൽകി ജീവനക്കാരെ പിരിച്ചുവിടാനുള്ള കമ്പനി തീരുമാനം തൊഴിൽ അവകാശങ്ങൾക്കും തൊഴിൽ നിയമങ്ങളുടെ അടിസ്ഥാന തത്വങ്ങൾക്കും വിരുദ്ധമാണ്. തൊഴിലാളികളുടെ തൊഴിൽ സുരക്ഷയും അവകാശങ്ങളും സംരക്ഷിക്കുന്നതിന് സർക്കാർ ശക്തമായ നിലപാട് സ്വീകരിക്കണമെന്നും ഡിവൈഎഫ്ഐ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന കോറോ ഹെൽത്ത് എന്ന ഐ.ടി./മെഡിക്കൽ കോഡിംഗ് കമ്പനിയുടെ കൊച്ചി, കോഴിക്കോട് ഓഫീസുകളിൽ നിന്ന് യാതൊരു മുൻകൂർ അറിയിപ്പും നൽകാതെ ഏകദേശം 800 ജീവനക്കാരെ കഴിഞ്ഞ ദിവസമാണ് കൂട്ടത്തോടെ പിരിച്ചുവിട്ടത്. കൊച്ചി പാലാരിവട്ടം ഓഫീസിൽ നിന്ന് ഏകദേശം 600 പേരെയും കോഴിക്കോട് ഓഫീസിൽ നിന്ന് 200 ഓളം പേരെയുമാണ് കമ്പനി സേവനത്തിൽ നിന്ന് ഒഴിവാക്കിയത്. ബെംഗളൂരു, ചെന്നൈ, നോയിഡ തുടങ്ങിയ നഗരങ്ങളിൽ പ്രവർത്തനം തുടരുന്ന കമ്പനി കേരളത്തിലെ ഓഫീസുകൾ മാത്രം അടച്ചുപൂട്ടുകയും ഇവിടെ മാത്രം ഇത്തരമൊരു നടപടിയിലേക്ക് കടക്കുകയും ചെയ്തതിന്റെ കാരണം കമ്പനി ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
സാധാരണ ദിവസത്തെപ്പോലെ ജോലിക്കെത്തിയ ജീവനക്കാരെ ഒരുമിച്ച് വിളിച്ചുകൂട്ടി, കേരളത്തിലെ പ്രവർത്തനം അവസാനിപ്പിക്കുകയാണെന്ന് അറിയിക്കുകയും ഉടൻ തന്നെ അവരുടെ കമ്പ്യൂട്ടർ, ഔദ്യോഗിക അക്കൗണ്ടുകൾ എന്നിവയിലേക്കുള്ള പ്രവേശനം റദ്ദാക്കുകയും ചെയ്തു. പിരിച്ചുവിടലിന് മുമ്പ് യാതൊരു മുന്നറിയിപ്പോ ഔദ്യോഗിക വിശദീകരണമോ ജീവനക്കാരുമായി കൂടിയാലോചനയോ ഉണ്ടായിരുന്നില്ല.
നൂറുകണക്കിന് യുവജനങ്ങളുടെയും അവരുടെ കുടുംബങ്ങളുടെയും ഉപജീവനത്തെ നേരിട്ട് ബാധിക്കുന്ന ഈ വിഷയത്തിൽ സംസ്ഥാന സർക്കാരും തൊഴിൽ വകുപ്പും അടിയന്തരമായി ഇടപെടണം. പിരിച്ചുവിടൽ നടപടിയുടെ നിയമസാധുത പരിശോധിക്കുകയും, തൊഴിൽ നിയമങ്ങൾ ലംഘിച്ചിട്ടുണ്ടെങ്കിൽ കമ്പനിക്കെതിരെ ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുകയും വേണമെന്നും ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു.










0 comments