print edition കെഎസ്ആർടിസി: സർക്കാർ സഹായം നിർത്തി; കൂടുതൽ ബസുകൾ കട്ടപ്പുറത്തേക്ക്

സ്വന്തം ലേഖകൻ
Published on Jul 31, 2026, 12:27 AM | 1 min read
തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം നൽകാൻ എൽഡിഎഫ് സർക്കാർ പ്രതിമാസം നൽകിയിരുന്ന 50 കോടി രൂപയുടെ സഹായവും വെട്ടി യുഡിഎഫ് സർക്കാർ. പകരം ഉയർന്ന പലിശയ്ക്ക് കേരള ഫിനാൻഷ്യൻ കോർപറേഷനിൽ (കെഎഫ്സി) നിന്ന് ആറുമാസത്തേക്ക് 300 കോടി രൂപയുടെ വായ്പ എടുത്തു. ആറുമാസത്തെ പലിശ മാത്രം 15 കോടി രൂപ വരും. പ്രതിമാസം രണ്ടരകോടി പലിശ ഇനത്തിൽ കുറവ് വരുത്തി 47.5 കോടി രൂപയാണ് കെഎഫ്സിക്ക് കൈമാറുന്നത്. ഈ കടമെടുപ്പ് തുടർന്നാൽ കെഎസ്ആർടിസി വീണ്ടും പ്രതിസന്ധിയിലാകുമെന്ന് ജീവനക്കാർക്കും ആശങ്കയുണ്ട്. ശമ്പളത്തിന് 80 കോടിരൂപയാണ് പ്രതിമാസം വേണ്ടത്. ഇതിൽ 50 കോടിരൂപ നൽകുന്നത് സംസ്ഥാന സർക്കാരാണ്. എന്നാൽ യുഡിഎഫ് സർക്കാർ സൗജന്യ യാത്രാപദ്ധതിക്ക് മാത്രമാണ് പണം അനുവദിക്കുന്നത്.
എൽഡിഎഫ് സർക്കാർ കഴിഞ്ഞ പത്തുവർഷം ശമ്പളം നൽകുന്നതിനടക്കം 14,102 കോടി രൂപയുടെ സഹായമാണ് നൽകിയത്.
കൂടുതൽ ബസുകൾ കട്ടപ്പുറത്തേക്ക്
ജി അലേഷ്യസ്
പാലക്കാട്: പ്രിയദർശിനി സൗജന്യ യാത്രാപദ്ധതിയുടെ നഷ്ടം നികത്താൻ കെഎസ്‌ആർടിസിക്ക് സർക്കാർ പ്രഖ്യാപിച്ച ധനസഹായം വൈകിയതോടെ കൂടുതൽ ബസുകൾ കട്ടപ്പുറത്തേക്ക്. 850ലധികം ബസുകൾ സ്പെയർപാർട്സ് കിട്ടാത്തതിനാൽ ഓട്ടം നിലച്ചു. വരുമാന നഷ്ടംമൂലം ടയറും സ്‌പെയർപാർട്‌സും യഥാസമയം മാറ്റാൻ കഴിയുന്നില്ല.
എടപ്പാൾ, ആലുവ റീജണൽ വർക്‌ഷോപ്പുകൾ, തിരുവനന്തപുരം സെൻട്രൽ വർക്‌ഷോപ് എന്നിവിടങ്ങളിലാണ് ടയർ റീത്രെഡ് ചെയ്യാൻ എത്തിക്കുക. അസംസ്‌കൃത വസ്‌തുക്കൾ വാങ്ങാൻ പണമില്ലാത്തതിനാൽ ഇതുമുടങ്ങി. മൂന്നു വർക്‌ഷോപ്പുകളിലുമായി ആയിരക്കണക്കിന് ടയറുകൾ കെട്ടിക്കിടക്കുകയാണ്.
ദൈനംദിന ആവശ്യങ്ങൾപ്പോലും നിർവഹിക്കാനാകാത്ത അവസ്ഥയിലാണ് കോർപറേഷൻ. ജീവനക്കാരുടെ പിഎഫ് വിഹിതം മുടങ്ങുന്നതാണ് പ്രധാന പ്രശ്‌നം. വരുമാന നഷ്ടം കാരണം ജീവനക്കാർക്ക് ബാറ്റയും അലവൻസും നൽകുന്നില്ല.
സൗജന്യയാത്ര ആരംഭിച്ചതോടെ പ്രതിദിനം മൂന്നുകോടി രൂപയുടെ ബാധ്യതയാണ് കോർപറേഷന് ഉണ്ടാകുന്നത്.










0 comments