print edition കസേരയും ശമ്പളവുമില്ലാതെ 12 കെഎഎസുകാർ; നിയമനം നൽകേണ്ടത് പൊതുഭരണവകുപ്പ്

സ്വന്തം ലേഖകൻ
Published on Jul 31, 2026, 01:18 AM | 1 min read
കണ്ണൂർ : നിയമസഭാ തെരഞ്ഞെടുപ്പിൽ റിട്ടേണിങ് ഓഫീസർമാരായി പ്രവർത്തിച്ച 12 കെഎഎസ് ഓഫ-ീസർമാരുടെ കസേര തെറിച്ചു. സംസ്ഥാനത്ത് വിവിധ വകുപ്പുകളിലെ ഉന്നത തസ്‌തികകളിൽ ജോലിചെയ്‌തവരാണ് ഒന്നരമാസമായി ശന്പളമില്ലാതെ വീട്ടിലിരിക്കുന്നത്. റിട്ടേണിങ് ഓഫീസർമാരായി സ്ഥലംമാറ്റം ലഭിച്ചവരാണ് മാതൃവകുപ്പിലെ സ്വന്തം കസേരയിൽ പകരം ആളുകളെ നിയമിച്ചതിനാൽ വിചിത്രമായ സ്ഥിതിവിശേഷം നേരിടുന്നത്.
മുഖ്യമന്ത്രിയുടെ ചുമതലയിലുള്ള പൊതുഭരണവകുപ്പാണ് ഇവർക്ക് നിയമനം നൽകേണ്ടത്. നിയമനത്തിൽ അനിശ്ചിതത്വം തുടരുന്നതിനാൽ കഴിഞ്ഞമാസം ശന്പളവും ആനുകൂല്യവും ലഭിച്ചിട്ടില്ല. പലരും ജോലിയില്ലാതെ വീട്ടിലിരിക്കുകയാണ്. ഭാവിയിൽ സർവീസ് പ്രശ്‌നങ്ങൾക്ക് ഇടയാക്കുമെന്ന ആശങ്കയുമുണ്ട്.
വിവിധ ജില്ലകളിൽ ഡെപ്യൂട്ടി കലക്ടർ, ജിഎസ്‌ടി ഡെപ്യൂട്ടി കമീഷണർ, ജില്ലാ വിദ്യാഭ്യാസ ഓഫീസർ, മുനിസിപ്പൽ സെക്രട്ടറി, ഡെപ്യൂട്ടി രജിസ്‌ട്രാർ തുടങ്ങിയ തസ്‌തികളിൽ നാലരവർഷം ജോലിചെയ്‌തവരാണ് അവഗണന നേരിടുന്നത്. ഇവർ ജോലിചെയ്‌തിരുന്ന തസ്‌തികകളിൽ ഒഴിവുകളുണ്ട്.
രണ്ടാംനിരയിലുള്ള സിവിൽ സർവീസ് കേഡർമാർ ഉൾപ്പെടുന്ന കേരള അഡ്‌മിനിസ്‌ട്രേറ്റീവ് സർവീസ് മറ്റൊരു കേരള മോഡലായാണ് എൽഡിഎഫ് സർക്കാർ ആരംഭിച്ചത്. 2021 ഡിസംബറിലാണ് കേരളത്തിൽ 104 കെഎഎസുകാരെ നിയമിച്ചത്. .









0 comments