ഫണ്ടിന്റെ പേരിൽ തർക്കം: തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ യുഡിഎഫ് നേതാക്കൾ ഏറ്റുമുട്ടി

Representative Image | AI
കൊല്ലം: തെരഞ്ഞെടുപ്പ് ഫണ്ടിനെചൊല്ലി ഇരവിപുരം മണ്ഡലം യുഡിഎഫ് സ്ഥാനാർഥിയുടെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ നേതാക്കൾ തമ്മിൽ കൂട്ടയടി. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി നിഷാദും കേരള കോൺഗ്രസ് (ജോസഫ്)നേതാവ് മഹേഷും തമ്മിൽ കഴിഞ്ഞ ദിവസം പള്ളിമുക്കിലെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലാണ് ഏറ്റുമുട്ടിയത്.
ഇരവിപുരത്ത് ഒരു ബൂത്തിൽ ഇതുവരെ യുഡിഎഫ് വിതരണം ചെയ്തത് 8000 രൂപയാണ്. കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാർ വിവിധ ബൂത്തുകളിലെ ഫണ്ട് ഒരുമിച്ച് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ നിന്ന് വാങ്ങിക്കൊണ്ട് പോകുന്നതിനെ മഹേഷ് ചോദ്യം ചെയ്തത് നിഷാദിനെ പ്രകോപിപ്പിച്ചു. ഇതേച്ചൊല്ലി ഇരുവരും ഏറ്റുമുട്ടി. നിഷാദ് കസേരയെടുത്ത് മഹേഷിനെ അടിച്ചു. തിരിച്ചും അടിച്ചു. ഒടുവിൽ മറ്റുള്ള നേതാക്കൾ ഇരുവരെയും പിന്തിരിപ്പിക്കുകയായിരുന്നു.
അതിനിടെ കഴിഞ്ഞദിവസം യുഡിഎഫ് സ്ഥാനാർഥി വിഷ്‌ണുമോഹന്റെ സ്വീകരണ പരിപാടിയിൽ കോൺഗ്രസ് പ്രവർത്തകർ തമ്മിൽ വാക്കേറ്റമുണ്ടായി. പള്ളിമുക്കിലെ സ്വീകരണത്തിന് സ്ഥാനാർഥി വന്ന വാഹനത്തിൽ ബിനോയ് എന്നയാൾ കയറിപ്പറ്റിയത് സംബന്ധിച്ച് കൗൺസിലർ ഷൈമ പൊട്ടിത്തെറിച്ചു. വാക്കേറ്റത്തിന് ഒടുവിൽ സ്ഥാനാർഥി മറ്റൊരു പ്രവർത്തകന്റെ ബൈക്കിൽ കയറിയാണ് പള്ളിമുക്കിൽ എത്തിയത്.










0 comments