ശേഷാദ്രിനാഥിന്റെ നിയമനം: യുഡിഎഫിൽ തർക്കം പുകയുന്നു, നിയാസിനെതിരെ കോഴിക്കോട് പടയൊരുക്കം

കോഴിക്കോട്: എൻ ശേഷാദ്രിനാഥിനെ സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷനായി നിയമിച്ചതിന് പിന്നാലെ യുഡിഎഫിൽ തർക്കം പുകയുന്നു. സംഘപരിവാർ സഹയാത്രികനായ ശേഷാദ്രിയുടെ നിയമനം ഭാവിയിൽ തലവേദനയാകുമെന്നാണ് മുന്നറിയിപ്പ്. പ്രശ്നം ചൂണ്ടിക്കാട്ടി കെപിസിസി ജനറൽ സെക്രട്ടറി നിയാസ് നൽകിയ പരാതി അവഗണിച്ചാണ് നിയമനം നടന്നിരിക്കുന്നത്.
അതേ സമയം യൂത്ത് ലീഗും നിയാസിനെതിരെ രംഗത്തെത്തിയിരിക്കുകായാണ്. മന്ത്രി കെ എം ഷാജിയടക്കമുള്ളവർ നിയാസിനെ വിമർശിച്ചു.കോഴിക്കോട് കോൺഗ്രസിലും പി എം നിയാസിനെതിരെ പടയൊരുക്കം തുടങ്ങിയിട്ടുണ്ട്. ഡിസിസി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കരുതെന്ന് ആവശ്യപ്പെട്ടാണ് വി ഡി പക്ഷനീക്കം നടത്തുന്നത്. അതേസമയം, ശേഷാദ്രിയുടെ നിയമനത്തിൽ കെ ടി ജലീൽ ആരോപണങ്ങൾ ഉയർത്തി. ഇ ഡി നടപടികളെ പേടിച്ചാണ് ലീഗ് ഇത്തരം നിയമനങ്ങൾക്ക് കൂട്ടുനിൽക്കുന്നതെന്ന് കെ ടി ജലീൽ ഫേസ്ബുക്കിലൂടെ വിമർശിച്ചു
നിയാസിനെതിര കോഴിക്കോട് മുൻ ഡിസിസി പ്രസിഡന്റ്
ശേഷാദ്രിനാഥനെ നിയമിച്ചതിനെ വിമർശിച്ച കെപിസിസി ജനറൽ സെക്രട്ടറി പി എം നിയാസിനെതിരെ മുൻ ഡിസിസി പ്രസിഡന്റ് കെ സി അബു രംഗത്തെത്തി. നിയാസ് ഉയർത്തുന്നത് അനാവശ്യ വിവാദമാണെന്ന് അബു ആക്ഷേപിച്ചു. തെരഞ്ഞെടുപ്പ് കമീഷണറായി കോൺഗ്രസ് മണ്ഡലം പ്രസിഡന്റിനെ നിയമിക്കാൻ കഴിയില്ല. ഉയർന്ന പദവികളിൽ നിയമനം നടത്തുമ്പോൾ നേരത്തെയും കെപിസിസിയിലുള്ളവരോട് ചർച്ച നടത്തിയിട്ടില്ല.
തന്നെക്കാൾ ജൂനിയറായ നാലഞ്ചുപേർ എംഎൽഎയായത് ഉൾക്കൊള്ളാനുള്ള നിയാസിന്റെ ബുദ്ധിമുട്ട് മനസ്സിലാകും. ആ ബുദ്ധിമുട്ട് തനിക്കുമുണ്ട്. അത്തരം കുഴപ്പങ്ങളാൽ പറയുന്ന കാര്യമായാണ് നിയാസിന്റെ പ്രസ്താവനയെ കാണുന്നത്. കോർപറേഷൻ തെരഞ്ഞെടുപ്പിൽ ചാലപ്പുറം ഡിവിഷൻ ബിജെപിക്ക് കിട്ടാൻ കാരണം നിയാസ് മത്സരിക്കാത്തതിനാലാണ്. കോഴിക്കോട് മേയറുടെ കൊടിവച്ച കാറിൽ സഞ്ചരിക്കാനുള്ള അവസരം നിയാസ് കളഞ്ഞുകുളിച്ചതാണെന്നും കെ സി അബു വാർത്താസമ്മേളനത്തിൽ പറഞ്ഞു.











0 comments