print edition യുഡിഎഫ് ‘ശുദ്ധികലശ’ത്തിൽ തെളിഞ്ഞത് ദളിത് വിരുദ്ധത

കോഴിക്കോട്
തെരഞ്ഞെടുപ്പ് ജയത്തിന്റെ ലഹരിയിൽ ചങ്ങരോത്ത് പഞ്ചായത്തിൽ നടത്തിയ ‘ശുദ്ധികലശ’ത്തിലൂടെ പുറത്തായത് യുഡിഎഫിന്റെ ദളിത് വിരുദ്ധമുഖം. പഞ്ചായത്ത് ഓഫീസും പരിസരവുമാണ് മുസ്ലിംലീഗിന്റെയും കോൺഗ്രസിന്റെയും പ്രവർത്തകർ ചാണകവെള്ളം തളിച്ച് ‘ശുദ്ധി’യാക്കിയത്.
സംഘപരിവാറിന്റെ സവർണ ബോധത്തിന് സമാനമാണ് യുഡിഎഫിന്റെ ഇൗ പ്രവൃത്തി. ദളിതർക്ക് വേണ്ടി വാദിക്കുന്നവരെന്ന് അവകാശപ്പെടുന്ന ലീഗും കോൺഗ്രസും ജമാഅത്തെ ഇസ്ലാമിയും സംഭവം വിവാദമായിട്ടും ന്യായീകരിക്കുകയാണ്.
ചങ്ങരോത്ത് പഞ്ചായത്തിൽ പതിവുതെറ്റിച്ച് 2020ൽ എൽഡിഎഫ് അധികാരത്തിലെത്തിയത് യുഡിഎഫിനെ വിറളിപിടിപ്പിച്ചിരുന്നു. പട്ടികജാതി വിഭാഗത്തിന് സംവരണം ചെയ്‌ത പ്രസിഡന്റ് സ്ഥാനത്തേക്ക് വന്നത് സിപിഐ എമ്മിലെ ഉണ്ണി വേങ്ങേരിയാണ്. ദളിത് പഞ്ചായത്ത് പ്രസിഡന്റിനെ ഒരു തരത്തിലും അംഗീകരിക്കില്ലെന്ന നിലപാടിലായിരുന്നു യുഡിഎഫ്.
കഴിഞ്ഞ അഞ്ച് വർഷവും പ്രസിഡന്റിനെ അവഹേളിക്കുകയും അപമാനിക്കുകയുമായിരുന്നു. ഇതിന്റെ തുടർച്ചയാണ് യുഡിഎഫ് –ജമാഅത്തെ ഇസ്ലാമി സഖ്യം പഞ്ചായത്ത് തിരിച്ചുപിടിച്ചതിന്റെ ആഹ്ലാദ പ്രകടനത്തിന്റെ മറവിൽ നടത്തിയ ചാണകവെള്ളം തളിക്കൽ.
സംഭവത്തെ തള്ളിപ്പറയാൻ നാല് ദിവസം പിന്നിട്ടിട്ടും മുതിർന്ന യുഡിഎഫ് നേതാക്കളാരും തയ്യാറായിട്ടില്ല. പച്ചവെള്ളം കൊണ്ടാണ് ‘ശുദ്ധികലശ’മെന്ന ന്യായമാണ് യുഡിഎഫ് നിരത്തുന്നത്. ‘ശുദ്ധികലശ’ത്തിനെതിരെ സമൂഹമാധ്യമങ്ങളിലും വിമർശമുയർന്നിട്ടുണ്ട്.
ചങ്ങരോത്തെ ശുദ്ധികലശം ; 10 യുഡിഎഫുകാർക്കെതിരെ കേസ്
ദളിത് വിഭാഗക്കാരനായ ചങ്ങരോത്ത് പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരിയെ ജാതീയമായി അധിക്ഷേപിക്കുന്ന തരത്തിൽ പഞ്ചായത്തോഫീസിൽ ശുദ്ധികലശം നടത്തിയ സംഭവത്തിൽ പേരാമ്പ്ര പൊലീസ് അന്വേഷണം ആരംഭിച്ചു. യൂത്ത് ലീഗ് ചങ്ങരോത്ത് പഞ്ചായത്ത് ട്രഷറർ പുല്ലാക്കുന്നത്ത് ഫൈസൽ, സുബൈർ, കടിയങ്ങാട് കരിങ്കണ്ടിയിൽ നൗഫൽ, കച്ചേരിച്ചാലിൽ ജാബിർ, കുന്നുമ്മൽ റംഷാദ് എന്നിവരടക്കം പത്തുപേർക്കെതിരെയാണ് കേസ്. പട്ടികജാതി–വർഗ അതിക്രമം തടയൽ നിയമപ്രകാരമാണ് കേസ്.










0 comments