വയനാടിനായി പിരിച്ച തുകയുടെ കണക്കുണ്ടോ? വീട് എന്ന് വരും? ഉത്തരംമുട്ടി യുഡിഎഫ് സ്ഥാനാർഥി

മുഖാമുഖം പരിപാടിയിൽ യുഡിഎഫ് സ്ഥാനാർഥി അബിൻ വർക്കി സംസാരിക്കുന്നു. എൽഡിഎഫ് സ്ഥാനാർഥി വീണാ ജോർജ് സമീപം
പത്തനംതിട്ട: വയനാട് ദുരന്തബാധിതരെ സഹായിക്കാനെന്ന പേരിൽ യൂത്ത് കോൺഗ്രസ് പിരിച്ച തുകയെക്കുറിച്ച് ഉത്തരമില്ലാതെ യുഡിഎഫ് സ്ഥാനാർഥി. യൂത്ത് കോൺഗ്രസ് എത്ര തുകയാണ് പിരിച്ചതെന്നും വീടുകൾ എന്ന് നിർമിക്കുമെന്നുമായിരുന്നു പത്തനംതിട്ടയിൽ സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ യുഡിഎഫ് സ്ഥാനാർഥി അബിൻ വർക്കിയോട് മാധ്യമപ്രവർത്തകർ ചോദ്യം ഉന്നയിച്ചത്.
എന്നാൽ എത്ര തുക പിരിച്ചു എന്നതിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷനായ അബിൻ ഉത്തരം നൽകിയില്ല. വീടുകൾ സമയബന്ധിതമായി പൂർത്തീകരിക്കും എന്ന് മാത്രമായിരുന്നു മറുപടി. 20 കോടി രൂപ സംഭാവന നൽകിയ ഡിവൈഎഫ്ഐയെയും ടൗൺഷിപ്പ് യാഥാർത്ഥ്യമാക്കിയ സംസ്ഥാന സർക്കാരിനെയും അബിൻ അധിക്ഷേപിക്കുകയും ചെയ്തു.
സംഘടന പിരിച്ച തുകയുടെ കണക്കുകൾ നേരത്തെ ഡിവൈഎഫ്ഐ പ്രസിദ്ധീകരിച്ചിരുന്നു. ദുരന്തബാധിതർക്കായി 25 വീടുകൾ നിർമിച്ച് നൽകും എന്നായിരുന്നു ഡിവൈഎഫ്ഐ ആദ്യം പ്രഖ്യാപിച്ചത്. എന്നാൽ കൂടുതൽ തുക സമാഹരിക്കാനായി. 100 വീടുകളുടെ സ്പോൺസർഷിപ്പ് തുകയായി 20 കോടി രൂപയാണ് ടൗൺഷിപ്പ് നിർമാണത്തിനായി സർക്കാർ ഉത്തരവ് പ്രകാരം ആരംഭിച്ച ജില്ലാ കളക്ടറുടെ പേരിലുള്ള അക്കൗണ്ടിലേക്ക് കൈമാറിയത്. തുക കൈമാറിയതിന്റെ രേഖകൾ ഉൾപ്പെടെ ഡിവൈഎഫ്ഐ സംസ്ഥാന ഭാരവാഹികൾ പുറത്തുവിട്ടിരുന്നു.
എന്നാൽ ഇന്നേവരേയ്ക്കും പിരിച്ചെടുത്ത തുകയെക്കുറിച്ച് യൂത്ത് കോൺഗ്രസ് അവ്യക്തമായ മറുപടിയാണ് നൽകുന്നത്. ദുരന്തബാധിതർക്കായി സംസ്ഥാനതലത്തിൽ 2.80 കോടിയും സ്‌പോൺസർഷിപ്പ് തുകയും ശേഖരിച്ച് 30 വീടുകൾ നിർമിക്കുമെന്നായിരുന്നു യൂത്ത് കോൺഗ്രസ് അധ്യക്ഷനായിരിക്കെ രാഹുൽ മാങ്കൂട്ടത്തിൽ പ്രഖ്യാപിച്ചത്. മണ്ഡലം കമ്മിറ്റികൾക്ക് രണ്ടര ലക്ഷം വീതം ക്വോട്ടയും നൽകി. എന്നാൽ പറഞ്ഞതിലേറെയും പിരിച്ചെടുത്തിട്ടും ഒരു പൈസ പോലും ദുരന്തബാധിതർക്കായി ഇതേവരെ നൽകിയില്ല.
ഏറെ വിവാദങ്ങളും ചോദ്യങ്ങളും ഉയർന്നതോടെ തെരഞ്ഞെടുപ്പ് സമത്ത് പിടിച്ചുനിൽക്കുന്നതിനായി രാഹുൽ ഗാന്ധിയെയും പ്രിയങ്കാ ഗാന്ധിയെയും എത്തിച്ച് കോൺഗ്രസ് നിർമിക്കുന്ന വീടുകളുടെ കല്ലിടൽ ചടങ്ങ് ഫെബ്രുവരി നടത്തി. എന്നാൽ ഇതുവരെയും യാതൊരുവിധ നിർമാണ പ്രവർത്തനങ്ങളും ആരംഭിച്ചിട്ടില്ല.










0 comments