യുഡിഎഫ് ബിജെപി അവകാശവാദം വിഴിഞ്ഞത്തും ഒത്തില്ല


സി കെ ദിനേശ്
Published on May 03, 2025, 02:35 AM | 1 min read
തിരുവനന്തപുരം :
വിഴിഞ്ഞം തുറമുഖത്തിന്റെ ക്രഡിറ്റടിക്കാനിറങ്ങിയ യുഡിഎഫും, ബിജെപിയും സ്വയംകുഴിച്ച കുഴിയിൽ വീണു. 2016ന് മുൻപും ശേഷവും ഇരുകൂട്ടരും വിഴിഞ്ഞത്തിന് എതിരെ നടത്തിയ കുത്തിത്തിരിപ്പുകൾ ഒരോന്നായി ഇതോടെ തുറന്നുകാട്ടപ്പെട്ടു. യുഡിഎഫ് സർക്കാർ കല്ല് മാത്രമിട്ടിരുന്ന വിഴിഞ്ഞത്ത് ഇന്ന് കാണുന്ന പടുകൂറ്റൻ തുറമുഖം യാഥാർഥ്യമായത് 2016ൽ അധികാരത്തിൽവന്ന പിണറായി വിജയൻ സർക്കാരാണെന്ന് ആർക്കും തർക്കമില്ലാത്ത കാര്യം.
തുറമുഖം വേണമെന്ന ആഗ്രഹമുണ്ടായിരുന്നെങ്കിൽ 2011ൽ അധികാരത്തിൽ വന്നിട്ട് 2016വരെ യുഡിഎഫ് എന്തിന് കാത്തിരുന്നുവെന്നാണ് ചോദ്യം. അതിന് മുൻപ്, കേന്ദ്രത്തിലും കേരളത്തിലും കോൺഗ്രസ് സർക്കാരുകളുള്ളപ്പോഴും ഒന്നും ചെയ്‌തില്ല. മാത്രമല്ല, വി എസ് സർക്കാർ രണ്ട് പ്രാവശ്യം തുറമുഖത്തിന് അനുമതി ചോദിച്ചപ്പോൾ നിഷേധിക്കുകയും ചെയ്‌തു. എ കെ ആന്റണി അന്ന് കാബിനറ്റ് മന്ത്രിയായിരുന്നു. 2016മുതൽ തുറമുഖനിർമാണം എങ്ങിനെ തടയാമെന്ന ഗവേഷണവും നടത്തി.
തുറമുഖത്തിന്റെ ഒന്നാം ഘട്ടത്തിന്റെ ചെലവിൽ 63 ശതമാനവും സംസ്ഥാന സർക്കാരാണ് വഹിച്ചത്. 28 ശതമാനം അദാനി പോർട്ട്‌സും. കേന്ദ്ര സർക്കാരിന്റെ ആകെ സംഭാവന ഒമ്പത് ശതമാനം വരുന്ന വിജിഎഫ് ഫണ്ട് ആണ്. ഗ്രാന്റായി തരേണ്ട ആ തുക പോലും കേരളത്തിനായപ്പോൾ വായ്പയാക്കി. എന്നിട്ടും പോസ്‌റ്റർ ഒട്ടിച്ചും സ്‌റ്റേജിൽ കയറി നാടകംകളിച്ചും നാണംമറയ്‌ക്കുന്ന ബിജെപിയെയും ജനം തിരിച്ചറിയും.









0 comments