വിമതകലാപം അടങ്ങാതെ യുഡിഎഫ്


സ്വന്തം ലേഖകൻ
Published on Mar 22, 2026, 06:30 AM | 1 min read
തിരുവനന്തപുരം
: സ്ഥാനാർഥി പ്രഖ്യാപനത്തിനു പിന്നാലെ യുഡിഎഫിൽ പൊട്ടിപ്പുറപ്പെട്ട കലഹത്തിന് അയവില്ല. തളിപ്പറമ്പിൽ കൊയ്യം ജനാർദനൻ കോൺഗ്രസ് വിമതനായി പത്രിക നൽകി. മങ്കടയിൽ മുസ്ലിംലീഗിനെതിരെയും സ്ഥാനാർഥിയുണ്ട്. അമ്പലപ്പുഴ, പട്ടാമ്പി, മണ്ണാർക്കാട്, പയ്യന്നൂർ, പെരുമ്പാവൂർ, പാറശാല തുടങ്ങി നിരവധി മണ്ഡലങ്ങളിലും വിമത സ്ഥാനാർഥികൾ വരും.
വിമതരെ പിന്തിരിപ്പിക്കാൻ സമ്മർദത്തിനു പുറമേ വാഗ്‌ദാനങ്ങളും നൽകുന്നു. പെരുമ്പാവുരിൽ പത്രിക നൽകുമെന്നറിയിച്ച എൽദോസിന് കൊച്ചിയിൽ മത്സരിക്കുന്ന ഷിയാസിനു പകരം ഡിസിസി പ്രസിഡന്റ് സ്ഥാനമാണ് വാഗ്‌ദാനം.
മുസ്ലിംലീഗിലും മങ്കടയിലും തിരൂരങ്ങാടിയുമെല്ലാം കടുത്ത പ്രതിസന്ധിയുണ്ട്. പാണക്കാട് ഹൈദരലി തങ്ങളെ അപമാനിച്ചയാളും സ്ഥാനാർഥിപ്പട്ടികയിലുണ്ട് എന്ന വികാരം പ്രവർത്തകരിലുണ്ട്. കെട്ടിയിറക്കിയ സ്ഥാനാർഥികളെ അംഗീകരിക്കില്ല എന്ന വികാരം പലയിടുത്തുമുണ്ട്. ലീഗിന് അനുവദിച്ച പുനലൂരിൽ കോൺഗ്രസ് സ്ഥാനാർഥി വരും. നേതൃത്വത്തിന്റെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ പട്ടാമ്പി കേന്ദ്രീകരിച്ച് പ്രവർത്തിച്ച റിയാസ് മുക്കോളിയെ ഒഴിവാക്കിയതിന്റെ കാരണം ബോധിപ്പിക്കാൻ കോൺഗ്രസിന് സാധിച്ചില്ല.
അവിടെ ബദൽ കൺവൻഷൻ വിളിച്ചുചേർക്കാനും യൂത്ത്‌കോൺഗ്രസ് മണ്ഡലം ഭാരവാഹിയെ മത്സരിപ്പിക്കാനുമൊരുങ്ങുകയാണ് ഒരുവിഭാഗം. മണ്ണാർക്കാട് മുസ്ലിംലീഗ് ബദൽ കൺവൻഷൻ വിളിച്ചുചേർത്തിട്ടുണ്ട്. പാറശാലയിൽ എ ടി ജോർജ് ബദൽ സ്ഥാനാർഥിയായേക്കും.










0 comments