print edition വിലക്കയറ്റം രൂക്ഷം, ഇടപെടാതെ സർക്കാർ; ഓണത്തിന് കെെപൊള്ളും

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: രൂക്ഷമായ വിലക്കയറ്റം നിയന്ത്രിക്കാനാകാതെ യുഡിഎഫ് സർക്കാർ. ഓണമായിട്ടും വിപണിയിൽ നേരിട്ട് ഇടപെടാതെ ജനങ്ങളെ സാമ്പത്തിക ഞെരുക്കത്തിലേക്ക് തള്ളിവിടുകയാണ് സർക്കാർ. വി ഡി സതീശൻ പ്രതിപക്ഷ നേതാവായിരുന്നപ്പോൾ വിലക്കയറ്റം അറിയാത്തൊരാളാണ് കേരളത്തിൽ ഭരണത്തിലെന്ന് ആക്ഷേപിച്ചിരുന്നു. എന്നാൽ, അതേയാൾ മുഖ്യമന്ത്രിയായപ്പോൾ വിലക്കയറ്റത്തെക്കുറിച്ച് മിണ്ടുന്നില്ല.
എല്ലാ സാധനത്തിനും വില കൂടിയിട്ടും സർക്കാർ അറിഞ്ഞമട്ടില്ല. എന്നാൽ, കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് അല്ലലില്ലാതെ സുഭിക്ഷമായി ഓണം ആഘോഷിക്കാൻ ഫലപ്രദമായ വിപണി ഇടപെടൽ നടത്തി. കൺസ്യൂമർഫെഡ്, സപ്ലൈകോ, സഹകരണ സ്‌റ്റോറുകൾ എന്നിവയിലൂടെ ആവശ്യാനുസരണം സാധനങ്ങളെത്തിച്ച് 10 വർഷം കേരളം വിലക്കയറ്റത്തെ പ്രതിരോധിച്ചു. ഇൗ മാതൃകയാണ് യുഡിഎഫ് സർക്കാർ പൊളിക്കുന്നത്.
നിലവിൽ, അരിക്കും പഞ്ചസാരയ്‌ക്കും പത്ത് രൂപ കൂടി. സപ്ലൈകോ വഴി അരി കൂടുതൽ ലഭ്യമാക്കിയിരുന്നെങ്കിൽ വിലവർധന പിടിച്ചുനിർത്താൻ കഴിയുമായിരുന്നു. ഹോർടികോർപ് വഴി പച്ചക്കറി സംഭരിക്കുന്നതിൽ വീഴ്‌ച വരുത്തിയത് കുടുംബബജറ്റിൽ ആഘാതം ഇരട്ടിയാക്കി.
കഴിഞ്ഞവർഷം, ഹോർട്ടികോർപ്, കൃഷിഭവൻ എന്നിവയിലൂടെ പച്ചക്കറികൾ കർഷകനിൽനിന്ന് ശേഖരിച്ച് വിറ്റപ്പോൾ വിലയിൽ കുറവുണ്ടായി. എട്ട് കിലോ സബ്‌സിഡി അരിക്കുപുറമെ കാർഡ് ഒന്നിന് 20 കിലോഗ്രാം പച്ചരിയും പുഴുക്കലരിയും 25 രൂപ നിരക്കിൽ നൽകി. ഇപ്പോൾ പിങ്ക് കാർഡിന് മൂന്നു കിലോയും നീല, വെള്ള കാർഡുകൾക്ക് 10 കിലോയുമായി കുറച്ചു.
കിലോക്ക് 26 രൂപ നൽകണം. പൊതുവിതരണ ശൃംഖലവഴി വിലക്കയറ്റം പിടിച്ചുനിർത്തുമെന്ന പ്രഖ്യാപനം പാഴ്‌വാക്കായി. പൊതുവിപണിയിൽ കഴിഞ്ഞവർഷത്തേക്കാൾ ഇരട്ടിയാണ് പലതിനും വില. 175ൽനിന്ന് മുളകിന്റെ വില 320ലേക്കും മല്ലി 118ൽനിന്ന് 210ലേക്കും ഉഴുന്ന് 125ൽനിന്ന് 145ലേക്കും കുതിച്ചു.










0 comments