print edition ഇന്ധനവിലയിൽ അധികവരുമാനം; ഇപ്പോൾ മിണ്ടാട്ടമില്ല

വി ഡി സതീശൻ
ന്യൂഡൽഹി: കേന്ദ്രസർക്കാർ പെട്രോൾ, ഡീസൽ വില കൂട്ടുമ്പോഴെല്ലാം വിൽപ്പന നികുതി കുറച്ച് അധികവരുമാനം സംസ്ഥാനം വേണ്ടെന്നുവയ്‌ക്കണമെന്ന് പ്രതിപക്ഷ നേതാവായിരുന്നപ്പോൾ നിരന്തരം ആവശ്യപ്പെട്ടിരുന്ന വി ഡി സതീശൻ മുഖ്യമന്ത്രിയായപ്പോൾ നിലപാടു മാറ്റി. നാല് ഘട്ടങ്ങളിലായി പെട്രോൾ– ഡീസൽ വില ഏഴര രൂപ വീതം വർധിപ്പിച്ചിട്ടും അധികവരുമാനം ഉപേക്ഷിച്ച് കേരളത്തിലെ സാധാരണക്കാരെ സഹായിക്കാൻ സതീശന് താൽപ്പര്യമില്ല. ഡൽഹിയിൽ വാർത്താസമ്മേളനത്തിൽ ഇതുസംബന്ധിച്ച ചോദ്യത്തിൽനിന്ന് സതീശൻ കൗശലപൂർവം ഒഴിഞ്ഞുമാറി.
പെട്രോൾ വിലയുടെ 35 ശതമാനവും ഡീസൽ വിലയുടെ 25–26 ശതമാനവുമാണ് വിൽപ്പന നികുതിയിനത്തിലും സെസ്, സർചാർജ് ഇനങ്ങളിലുമായി സംസ്ഥാന സർക്കാരിന് ലഭിക്കുന്നത്. പെട്രോൾ വില ഓരോ രൂപ കൂട്ടുമ്പോഴും ഏകദേശം 35 പൈസയും ഡീസൽ വില ഒരു രൂപ കൂട്ടുമ്പോൾ 25–26 പൈസയും സംസ്ഥാന സർക്കാരിന് അധികവരുമാനമായി കിട്ടും. പെട്രോളിനും ഡീസലിനും ഏഴര രൂപ കൂട്ടിയതോടെ ഏകദേശം 1200 കോടി രൂപയാണ് സംസ്ഥാന സർക്കാരിന് അധികവരുമാനമായി കിട്ടുക. ഇതുപേക്ഷിച്ചാൽ പെട്രോൾ– ഡീസൽ വിലയിൽ രണ്ടര രൂപയെങ്കിലും കുറവുണ്ടാകും.
പെട്രോൾ, ഡീസൽ വില ഏഴര രൂപ കൂട്ടിയിട്ടും അധികവരുമാനം ഉപേക്ഷിക്കുന്ന കാര്യത്തിൽ കൂടുതൽ പഠനം ആവശ്യമാണെന്ന നിലപാടിലാണ് ഇപ്പോൾ സതീശൻ. ഓരോ തവണ വില കൂട്ടുന്നതിനനുസരിച്ച് കുറയ്‌ക്കാൻ പറ്റുമോ. അത് ഉപയോക്താക്കളിൽ സൃഷ്‌ടിക്കുന്ന പ്രത്യാഘാതം മനസ്സിലാക്കണം. ഖജനാവിലേക്ക് കൂടുതൽ പൈസ വരുമോയെന്ന് അറിയണം –സതീശൻ പറഞ്ഞു. കൂടുതല്‍ ചോദ്യങ്ങള്‍ ഉയര്‍ന്നപ്പോള്‍ വാര്‍ത്താസമ്മേളനം അവസാനിപ്പിച്ച് സതീശന്‍ മടങ്ങി.










0 comments