print edition 5 ലക്ഷത്തിന്റെ രാസലഹരിയുമായി യുവാക്കൾ പിടിയിൽ

പ്രതീകാത്മക ചിത്രം
ആലപ്പുഴ: അഞ്ചുലക്ഷത്തോളം രൂപയുടെ രാസലഹരിയുമായി യുവാക്കൾ പിടിയിൽ. ആലപ്പുഴ ആറാട്ടുവഴി ബംഗ്ലാവ് പറമ്പിൽ അൻഷാദ് (36), പുന്നമട മുറിയിൽ കരിചിറ അർഷാദ് (23) എന്നിവരാണ് എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് നടത്തിയ പരിശോധനയിൽ പിടിയിലായത്.
ഇവരിൽനിന്ന് 150 ഗ്രാം മെത്താംഫിറ്റമിൻ, ലഹരി ഇടപാടുകളിലൂടെ ലഭിച്ച 4.64ലക്ഷം രൂപ എന്നിവ എക്സൈസ് കണ്ടെത്തി. കൂടാതെ ലഹരി ഇടപാടുകളെക്കുറിച്ചുള്ള വിവരങ്ങളടങ്ങിയ ഡയറി, മഴു, എസ് ആകൃതിയിലുള്ള കത്തി എന്നിവയും പിടികൂടി.
പരിശോധനയ്ക്കിടെ രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ ബലപ്രയോഗത്തിലൂടെയാണ് എക്സൈസ് സംഘം കീഴടക്കിയത്. സംഘട്ടനത്തിൽ ഇൻസ്പെക്ടർ സി പി ദിലീപിന് കൈയ്‌ക്ക് പരിക്കേറ്റു.
എക്സൈസ് എൻഫോഴ്സ്മെന്റ് വിഭാഗത്തിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ, ആറാട്ടുവഴിയിൽ ദേശീയപാതയ്ക്ക് സമീപം അൻഷാദ് വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിൽ ഞായർ രാത്രി പത്തോടെ നടത്തിയ പരിശോധനയിലാണ് രാസലഹരി പിടികൂടിയത്.
പിടികൂടിയ രാസലഹരിക്ക് വിപണിയിൽ ഒരു ഗ്രാമിന് 3,000 രൂപവിലവരും. ജില്ലയിൽനിന്നു പിടികൂടുന്ന എറ്റവും വലിയ ലഹരിക്കടത്താണിത്. ഇവർ ജില്ലയിലെ ലഹരി മൊത്തക്കച്ചവടക്കാരാണെന്ന് എക്സൈസ് അധികൃതർ പറഞ്ഞു.
നിരവധി ക്രിമിനൽ കേസുകളിലും സമാനമായ ലഹരിക്കേസിലും ഉൾപ്പെട്ടയാളാണ് അൻഷാദെന്ന് എക്സൈസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.










0 comments