അസമിൽ പശു മോഷണം ആരോപിച്ച് ആൾക്കൂട്ട മർദനം; രണ്ട് മുസ്ലിം യുവാക്കൾ മരിച്ചു

പ്രതീകാത്മക ചിത്രം
ഗുവാഹതി: അസമിലെ സോനിത്പൂർ ജില്ലയിൽ പശു മോഷണമാരോപിച്ച് രണ്ട് മുസ്‌ലിം യുവാക്കളെ ആൾക്കൂട്ടം ചേർന്ന് തല്ലിക്കൊന്നു. ആക്രമണത്തിൽ ഒരാൾക്ക് ഗുരുതര പരിക്കേറ്റു. വെള്ളിയാഴ്ച പുലർച്ചെ 3:30 ഓടെ ഒരു സംഘം ആളുകൾ ഗ്രാമത്തിൽ പ്രവേശിച്ച് മൂന്ന് പശുക്കളെ മോഷ്ടിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ചാണ് യുവാക്കൾ ആൾക്കൂട്ട മർദനത്തിന് ഇരയായത്. മോഷണശ്രമം ശ്രദ്ധയിൽപ്പെട്ട ഗ്രാമവാസികൾ ഇവരെ പിന്തുടർന്ന് പിടികൂടുകയും ക്രൂരമായി മർദിക്കുകയുമായിരുന്നു.
ആക്രമണത്തിൽ പരിക്കേറ്റ ആൾ സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. മോഷണം പോയെന്ന് പറയുന്ന പശുക്കളെയും ഇവർ സഞ്ചരിച്ച വാഹനവും പൊലീസ് കണ്ടെടുത്തു. സംഭവത്തിൽ പശു മോഷണത്തിനും ആൾക്കൂട്ട കൊലപാതകത്തിനും പൊലീസ് വെവ്വേറെ കേസെടുത്തു. അതേസമയം കൊലപാതക കേസിൽ ഇതുവരെയും ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നാണ് വിവരം. വനമേഖലയിലാണ് ഗ്രാമം സ്ഥിതി ചെയ്യുന്നതിനാൽ, പ്രതികളെ തിരിച്ചറിയാൻ സഹായിക്കുന്ന സിസിടിവി ദൃശ്യങ്ങളോ മറ്റ് നിരീക്ഷണ സംവിധാനങ്ങളോ ലഭ്യമല്ലാത്തത് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നും പൊലീസ് പറയുന്നു.









0 comments