റെയിൽവേ പാളം മുറിച്ചുകടക്കുന്നതിനിടെ വന്ദേഭാരത് തട്ടി പത്താം ക്ലാസ് വിദ്യാർഥി മരിച്ചു

പ്രതീകാത്മക ചിത്രം
കണ്ണൂർ : റെയിൽവേ പാളം മുറിച്ചുകടക്കുന്നതിനിടെ വന്ദേഭാരത് എക്സ്പ്രസ് തട്ടി പത്താം ക്ലാസ് വിദ്യാർഥി മരിച്ചു. കണ്ണൂർ ചെറുകുന്നിലാണ് സംഭവം. ഫെലിൻ ഫ്രെഡറിക് (16) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി 10.50-ഓടെ ചെറുകുന്ന് ചിടങ്ങീലിലായിരുന്നു ദാരുണ സംഭവം. ചിടങ്ങീലിലെ അമ്മവീട്ടിൽ താമസിച്ചുവരികയായിരുന്ന ഫെലിൻ, സമീപത്തെ ക്ലബ്ബിന്റെ കലാപരിപാടികൾ കാണാൻ പോയതായിരുന്നു. ഈ വീട്ടിൽനിന്ന് 250 മീറ്റർ അകലെ വെച്ചായിരുന്നു അപകടം.
പരിപാടിക്കിടെ സുഹൃത്തുക്കളോടൊപ്പം ചായ കുടിക്കാനായി ട്രാക്ക് മുറിച്ചുകടക്കുമ്പോൾ മംഗളൂരുവിലേക്ക് പോകുകയായിരുന്ന ട്രെയിൻ ഇടിക്കുകയായിരുന്നു. ട്രെയിൻ വരുന്നത് ശ്രദ്ധയിൽപ്പെട്ടില്ലെന്ന് ഒപ്പമുണ്ടായിരുന്നവർ പറഞ്ഞു. അപകടത്തിന്റെ ആഘാതത്തിൽ ഭയന്നുപോയ സുഹൃത്തുക്കൾ ആദ്യം വിവരം അറിയിക്കാതിരുന്നത് രക്ഷാപ്രവർത്തനം വൈകാൻ കാരണമായി.
വണ്ടി വരുന്ന ശബ്ദം കേൾക്കാൻ പറ്റിയില്ല എന്നാണ് കൂടെയുണ്ടായിരുന്നവർ പറയുന്നത്. ശരീരം മുഴുവനും ചിന്നിച്ചിതറിയിരുന്നു. പിന്നീട് നാട്ടുകാരും കണ്ണപുരം പൊലീസും ചേർന്ന് നടത്തിയ തിരച്ചിലിലാണ് ചിന്നിച്ചിതറിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. അപകടത്തിന്റെ ആഘാതത്തിൽ ചിന്നിച്ചിതറിയ ശരീരഭാഗങ്ങൾ ഞായറാഴ്ച രാവിലെയാണ് പൂർണ്ണമായി കണ്ടെത്താനായത്.
പോസ്റ്റ്മോർട്ടത്തിന് ശേഷം ഞായറാഴ്ച വൈകിട്ടോടെ വൻ ജനവലിയുടെ സാന്നിധ്യത്തിൽ കട്ടക്കുളം സെയ്ന്റ് ജോസഫ് ദേവാലയ സെമിത്തേരിയിൽ സംസ്കാരം നടത്തി. ചെറുകുന്ന് ഗവ. വെൽഫെയർ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിയായ ഫെലിൻ, കട്ടക്കുളം സ്വദേശി കെ.എഫ്. അനീഷിന്റെയും ഷീജയുടെയും മകനാണ്.










0 comments