സമുദ്രോൽപ്പന്നങ്ങൾക്ക് രാക്ഷസത്തിര
അമേരിക്കൻ തീരുവ ; കേരളത്തിന് വൻനഷ്ടം

തിരുവനന്തപുരം
മോദി സർക്കാർ തുടരുന്ന അമേരിക്കൻ ദാസ്യപ്പണി ഏറ്റവും ദോഷകരമായി ബാധിക്കുക കേരളത്തെ. ഏഷ്യൻ രാജ്യങ്ങളിൽ തന്നെ ഏറ്റവുമധികം തീരുവ ഇന്ത്യയ്ക്ക് ചെലുത്തിയിട്ടും ശക്തമായി പ്രതികരിക്കാൻ പോലും പ്രധാനമന്ത്രി നരേന്ദ്ര മോദി തയ്യാറായിട്ടില്ല. ഇന്ത്യയിൽ നിന്ന് അമേരിക്കയിലേക്ക് കയറ്റി അയക്കുന്ന നല്ലൊരുശതമാനം ഉൽപ്പന്നങ്ങളും കേരളത്തിന്റെ സ്വന്തമാണ്. സമുദ്രോൽപ്പന്നങ്ങർ, കയർ, കശുവണ്ടി, സുഗന്ധ വ്യഞ്ജനങ്ങളുമാണ് ഇവിടെ നിന്ന് കൂടുതലും കയറ്റി അയക്കുന്നത്. തീരുവ 25 ശതമാനമാക്കി വർധിപ്പിച്ചപ്പോൾ തന്നെ ഇടിത്തീവീണപോലെ വിരണ്ട വ്യാപാര മേഖല 50 ശതമാനം എന്ന പ്രഖ്യാപനം വന്നതോടെ എന്തു ചെയ്യണമെന്ന ആശങ്കയിലാണ്.
കഴിഞ്ഞവർഷം അമേരിക്കയിലേക്ക് കയറ്റുമതി ചെയ്ത സമുദ്രോൽപന്നങ്ങളിൽ 90 ശതമാനവും ചെമ്മീനായിരുന്നു. കൊച്ചി മേഖലയിൽ നിന്ന് ഏറ്റവും കൂടുതൽ കയറ്റിയയക്കുന്ന സമുദ്രോൽപന്നങ്ങളിൽ പ്രധാന ഇനവും ചെമ്മീനാണ്. ട്രോളിങ് നിരോധനം കഴിഞ്ഞ് കടലിൽ പോയ ബോട്ടുകൾക്ക് ചെമ്മീൻ ആവശ്യം പോലെ ലഭിക്കുന്നുമുണ്ട്.
ബോട്ടുകാർക്കും മറ്റും മുൻകൂർ തുക കൊടുത്ത വ്യാപാരികൾക്കടക്കം ഇപ്പോഴത്തെ പ്രതിസന്ധി കടുത്ത വെല്ലുവിളിയാണ് ഉയർത്തുന്നത്. വ്യാപരം നടന്നില്ലെങ്കിൽ തീരമേഖലയേയും ദോഷകരമായി ബാധിക്കും. തേയിലയടക്കമുള്ള മറ്റ് ഉത്പന്നങ്ങളുടെ കയറ്റുമതിയേയും ഇത് പ്രതികൂലമായി ബാധിക്കും. സംസ്ഥാനത്തിന്റെ സാമ്പത്തിക മേഖലയേയാണ് ഇത് ഗുരുതരമായി ബാധിക്കുക.

ഏലം എന്ത് പിഴച്ചു
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ത്യൻ ഉൽപ്പന്നങ്ങൾക്കുള്ള പ്രതികാരച്ചുങ്കം 50 ശതമാനമാക്കി ഉയർത്തിയത് കേരളത്തിന്റെ സുഗന്ധവ്യഞ്ജന കയറ്റുമതിക്ക് വൻ തിരിച്ചടിയാകും. കഴിഞ്ഞ സാമ്പത്തികവർഷം ഇന്ത്യ 39,994.48 കോടിയുടെ 17.99 ലക്ഷം ടൺ സുഗന്ധവ്യഞ്ജനമാണ് കയറ്റുമതി ചെയ്തത്. ഇതിൽ 600 കോടിയുടെ കയറ്റുമതി കേരളത്തിൽനിന്നാണ്. രാജ്യത്തെ സത്തുനിർമാണ കമ്പനികൾ ഭൂരിഭാഗവും കേരളത്തിലാണ്. ഇത് ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിൽ മുന്നിലാണ് യുഎസ്. ഏലം, കുരുമുളക്, കറുവപ്പട്ട, ഗ്രാമ്പൂ, ജാതിക്ക, ഇഞ്ചി, മഞ്ഞൾ എന്നിവയാണ് ഇതിൽ പ്രധാനം.
ട്രംപ് 25 ശതമാനം തീരുവ പ്രഖ്യാപിച്ചപ്പോൾത്തന്നെ പ്രതിസന്ധി നേരിട്ടിരുന്നു. ഇത് കയറ്റുമതിക്കാരും യുഎസിലെ ഇറക്കുമതിക്കാരും തമ്മിൽ പങ്കുവയ്ക്കാമെന്ന് ഏകദേശധാരണ ഉണ്ടാക്കിയിരുന്നു. എന്നാൽ, ചുങ്കം 50 ശതമാനമായി ഉയരുമ്പോൾ ഇരുകൂട്ടർക്കും അത് താങ്ങാനാകില്ല. വില ഇരട്ടിയിലധികമാകും. താരതമ്യേന ലാഭം കുറഞ്ഞ സുഗന്ധവ്യഞ്ജന പൊടികളും മസാലകളുംമറ്റും ഇത്രയധികം ചുങ്കം സഹിച്ച് ഇറക്കുമതി ചെയ്യാനാകാതെ വരുമ്പോൾ അമേരിക്കൻ ഉപഭോക്താക്കൾ അധികവില നൽകേണ്ടിവരും. ഇത് ആവശ്യകത കുറയ്ക്കും. കയറ്റുമതി കുത്തനെ കുറയുകയും ചെയ്യും. മൂല്യവർധിത ഉൽപ്പന്ന നിർമാതാക്കളോടൊപ്പം കർഷകരും പ്രതിസന്ധിയിലാകും.
ഈ ചുങ്കം താങ്ങാനാകാത്തത്
യുഎസ് പ്രതികാരചുങ്കം രാജ്യത്തിന്റെ സമ്പദ്ഘടനയെ ആകെ ബാധിക്കും. സുഗന്ധവ്യഞ്ജന കയറ്റുമതിക്കാർക്ക് ഇൗ വർധന താങ്ങാനാകില്ല. അമേരിക്കൻ ഉപഭോക്താക്കൾ അവിടത്തെ നികുതികൂടി നൽകുമ്പോൾ വൻതുകയാകും. നിലവിൽ കയറ്റുമതിയെ എത്രബാധിക്കുമെന്ന് വ്യക്തമായിട്ടില്ല. ഓർഡർ തന്നവരൊക്കെ നിലവിൽ മുന്നോട്ടുപോകാമെന്ന് സമ്മതിച്ചിട്ടുണ്ട്. ദീർഘകാലത്തേക്ക് ഇത് സാധ്യമാകില്ല.
വിജു ജേക്കബ് (സിന്തൈറ്റ് ഇൻഡസ്ട്രീസ് എക്സിക്യൂട്ടീവ് ചെയർമാൻ, ഇന്ത്യൻ അമേരിക്കൻ ചേംബർ ഓഫ് കൊമേഴ്സ് വൈസ് പ്രസിഡന്റ്)
സമുദ്രോൽപ്പന്നങ്ങൾക്ക് രാക്ഷസത്തിര
യുഎസ് ചുങ്കം സമുദ്രോൽപ്പന്ന കയറ്റുമതി മേഖലയ്ക്ക് രാക്ഷസത്തിരയാകും. അധികച്ചുങ്കം 50 ശതമാനം വർധിച്ച് 67.7 ശതമാനമാകുന്നതോടെ കയറ്റുമതി പൂർണമായും നിലക്കുമെന്ന് ഈ മേഖലയിലുള്ളവർ പറയുന്നു. സമുദ്രോൽപ്പന്ന കയറ്റുമതിയിൽ ഇന്ത്യയോട് മത്സരിക്കുന്ന ഇക്വഡോറിന് പത്ത് ശതമാനവും വിയത്നാമിന് 20 ശതമാനവും ഇന്തോനേഷ്യക്ക് 19 ശതമാനവും മാത്രമാണ് ചുങ്കമുള്ളത്. അമേരിക്കൻ ഇറക്കുമതിക്കാർ സ്വാഭാവികമായും ഈ രാജ്യങ്ങളിലേക്ക് തിരിയും.
രാജ്യത്തെ ഏറ്റവുമധികം സമുദ്രോൽപ്പന്ന സംസ്കരണ യൂണിറ്റുകളുള്ള സംസ്ഥാനമാണ് കേരളം. ശീതീകരിച്ച ചെമ്മീൻ, കൂന്തൽ, കണവ തുടങ്ങിയ വിവിധ ഇനം ഉൽപ്പന്നങ്ങളാണ് കേരളം അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യുന്നത്. ഇന്ത്യയിൽനിന്ന് യുഎസിലേക്കുള്ള ശീതീകരിച്ച ചെമ്മീൻ കയറ്റുമതിയുടെ 30 ശതമാനത്തിലധികം കേരളത്തിൽനിന്നാണ്.
2024-–-25 സാമ്പത്തികവർഷം 7000 കോടിയോളം രൂപയുടെ സമുദ്രോൽപ്പന്നങ്ങളാണ് കയറ്റുമതി ചെയ്തത്. ഇതിൽ 40 ശതമാനത്തിലധികം യുഎസിലേക്കായിരുന്നു.
കച്ചവടം ആകെ പൂട്ടും
അധികച്ചുങ്കത്തിന്റെ പ്രത്യാഘാതം എന്തായിരിക്കുമെന്ന ചോദ്യത്തിന് കച്ചവടം ആകെ പൂട്ടും എന്നുതന്നെ ഉത്തരം പറയാവുന്ന അവസ്ഥയാണിപ്പോൾ. 25 ശതമാനം ചുങ്കം ചുമത്തിയപ്പോൾത്തന്നെ പ്രതിസന്ധിയായി. ഇറക്കുമതിക്കാരുമായി സഹകരിച്ച് മുന്നോട്ടുപോകാമെന്ന ചെറിയ പ്രതീക്ഷയുണ്ടായിരുന്നു. പക്ഷേ, 50 ശതമാനം വരുമ്പോൾ കയറ്റുമതി നടക്കില്ല. ഇറക്കുമതിക്കാർക്കും താങ്ങാനാകില്ല.
ഡോ. കെ എൻ രാഘവൻ (സെക്രട്ടറി ജനറൽ, സീഫുഡ് എക്സ്പോർട്ടേഴ്സ് അസോസിയേഷൻ)








0 comments