print edition തിരു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ കടുത്ത അനാസ്ഥ; ശസ്ത്രക്രിയയ്ക്ക് വിധേയനായ രോഗിയുടെ കാലിൽ പുഴുവരിച്ചു

തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ രാജേന്ദ്ര പ്രസാദ്
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശസ്ത്രക്രിയ കഴിഞ്ഞ് ഐസിയുവിലുള്ള രോഗിയുടെ കാലിൽ പുഴുവരിച്ചു. വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പാരിപ്പള്ളി സ്വദേശി രാജേന്ദ്രപ്രസാദിന്റെ (61) കാലിലാണ് പുഴുവരിച്ചത്. നിലവിൽ ഇയാളുടെ നില ഗുരുതരമായി തുടരുകയാണ്.
കഴിഞ്ഞ മാസം 28-നാണ് ഇദ്ദേഹത്തെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. തുടർന്ന് അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി കാലിൽ കമ്പിയിട്ടു. നാലു ദിവസമായി ഐസിയുവിൽ നിരീക്ഷണത്തിലായിരുന്നു. ഞായർ ഉച്ചയോടെ ഐസിയുവിൽനിന്ന് വാർഡിലേക്ക് മാറ്റിയപ്പോഴാണ് കെട്ടുകൾക്കിടയിലൂടെ പുഴുവരിക്കുന്നത് ബന്ധുക്കളുടെ ശ്രദ്ധയിൽപ്പെട്ടത്.
ഡോക്ടർമാരെയും നഴ്‌സിങ് അധികൃതരെയും അറിയിച്ചെങ്കിലും ഇക്കാര്യം പരിശോധിക്കാൻ പോലും തയ്യാറായില്ലെന്ന് ബന്ധുക്കൾ പറഞ്ഞു. ‘കുഴപ്പമില്ല, ഞങ്ങൾ നോക്കിക്കോളാം’ എന്നായിരുന്നു ഡോക്ടർമാരുടെ മറുപടി. കുറച്ചുസമയത്തിനുശേഷം മരുന്ന് വാങ്ങി നൽകാൻ ആവശ്യപ്പെട്ടു.
ബന്ധുക്കൾ മരുന്ന് എത്തിച്ചെങ്കിലും മണിക്കൂറുകൾ കഴിഞ്ഞിട്ടും അത് ഉപയോഗിക്കാനോ രോഗിയെ തിരിഞ്ഞുനോക്കാനോ ഡോക്ടർമാർ തയ്യാറായില്ല. രാത്രി ബന്ധുക്കൾ പ്രതിഷേധിച്ചതോടെ രാജേന്ദ്രപ്രസാദിനെ വീണ്ടും ഐസിയുവിലേക്ക് മാറ്റി.
ഐസിയുവിൽ വച്ച് ‘ഈച്ച മുട്ടയിട്ടതിനാലാണ്’ പുഴുവരിച്ചതെന്ന ന്യായീകരണമാണ് ഡോക്ടർമാർ ബന്ധുക്കളോട് പറഞ്ഞത്. സംഭവത്തിൽ അന്വേഷണം നടത്തണമെന്നും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടു.










0 comments