print edition മുറിവിൽനിന്ന് വീണത് പുഴുക്കൾ; ആരും തിരിഞ്ഞുനോക്കിയില്ല

രാജേന്ദ്രപ്രസാദ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ (ഇടത്) രാജേന്ദ്രപ്രസാദിന്റെ കാലിൽനിന്ന് വീണ പുഴുക്കൾ (വലത്)
കൊല്ലം : ‘‘ഉറുമ്പ് കടിക്കുന്നെന്ന് പറഞ്ഞപ്പോഴാണ് അച്ചാച്ചന്റെ കാൽ ഉയർത്തിനോക്കിയത്. ശസ്‌ത്രക്രിയചെയ്‌ത ഭാഗത്തുനിന്ന് കിടക്കയിലേക്ക് പുഴുക്കൾ വീണു. ഓടിച്ചെന്ന് നഴ്‌സുമാരോട് പറഞ്ഞു. അവരാരും വന്നില്ല. പലതവണ പറഞ്ഞിട്ടും തിരിഞ്ഞുനോക്കിയില്ല. പിന്നീട് മരുന്നു വാങ്ങിക്കൊണ്ടുവരാൻ പറഞ്ഞുവിട്ടു. മരുന്നുമായി ചെന്നപ്പോൾ അത് കൈയിൽ വച്ചേക്ക്, വരാം എന്നായിരുന്നു മറുപടി’’ – തിരുവനന്തപുരം ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശസ്‌ത്രക്രിയക്ക് വിധേയനായശേഷം കാലിൽ പുഴുവരിച്ച പാരിപ്പള്ളി തെറ്റിക്കുഴി പുതിയപാലം രാജേഷ് ഭവനിൽ രാജേന്ദ്രപ്രസാദിന്റെ (61) കൊച്ചുമകൻ കാർത്തിക് പറയുന്നു.
രാജേന്ദ്രപ്രസാദിന് ആശുപത്രിയിൽ കൂട്ടിരുന്നത് ഭാര്യ രമണിയും കാർത്തിക്കുമാണ്.
‘‘ആശുപത്രി ജീവനക്കാരിൽനിന്ന് സഹായം കിട്ടില്ലെന്ന് ബോധ്യമായതോടെ, വീട്ടിലേക്കുപോയ അമ്മയോടും അച്ഛനോടും വേഗംവരാൻ വിളിച്ചുപറഞ്ഞു. രാത്രി അവരെത്തി. അവർ ബഹളം വച്ചതോടെയാണ് നഴ്‌സുമാരെത്തി അച്ചാച്ചനെ ഓപ്പറേഷൻ തിയറ്ററിലേക്ക് മാറ്റിയത്’’– കാർത്തിക് പറഞ്ഞു.
മെയ് 28ന് രാവിലെ പാരിപ്പള്ളി–-മടത്തറ റോഡിൽ ജവഹർ ജങ്‌ഷന് സമീപത്തുണ്ടായ വാഹനാപകടത്തിലാണ് രാജേന്ദ്രപ്രസാദിന്റെ കാലിന് ഗുരുതര പരിക്കേറ്റത്. പാരിപ്പള്ളി ഗവൺമെന്റ് മെഡിക്കൽ കോളേജിലും അവിടെനിന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിക്കുകയായിരുന്നു. ചികിത്സയിലിരിക്കെയാണ് കാലിൽ കന്പിയിട്ട ഭാഗത്ത് പുഴുക്കളെ കണ്ടത്. നിലവിൽ ഓർത്തോവിഭാഗം പോസ്റ്റ് ഓപ്പറേഷൻ വാർഡിലുള്ള രാജേന്ദ്രപ്രസാദിന് തുടർ ശസ്‌ത്രക്രിയയും പ്ലാസ്റ്റിക് സർജറിയും വേണ്ടിവരും. സംഭവത്തിൽ ജീവനക്കാർക്ക് വീഴ്‌ചയുണ്ടായെന്ന് സർക്കാർ നിയോഗിച്ച വിദഗ്ധ സമിതി കണ്ടെത്തിയിട്ടുണ്ട്.










0 comments