മസ്തകത്തിന് പരിക്കേറ്റ കാട്ടാനയുടെ ആരോഗ്യ നില തൃപ്തികരം

ചാലക്കുടി: അതിരപ്പിള്ളിയിൽ മസ്തകത്തിൽ മുറിവേറ്റ നിലയിൽ കണ്ടെത്തിയ കാട്ടാന പഴയ ആരോഗ്യ സ്ഥിതിയിലേക്ക് എത്തുന്നതായി അതിരപ്പിള്ളി റേഞ്ച് ഫോറെസ്റ്റ് ഓഫീസർ ജിഷ്മ ജനാർദ്ദനൻ, ചീഫ് വെറ്ററിനറി സർജൻ അരുൺ സക്കറിയ എന്നിവർ അറിയിച്ചു. ആനയുടെ മസ്തകത്തിൽ രണ്ടു മുറിവുകളാണ് ഉണ്ടായിരുന്നത്. ഇതിൽ ആഴത്തിലുള്ള ഒരു മുറിവാണ് പഴുത്തത്. കൊമ്പനുമായി ഉണ്ടായ ഏറ്റുമുട്ടലിലുണ്ടായ മുറിവായിരിക്കാമെന്നു സംഘം അറിയിച്ചു. 11.30 ചികിത്സ പൂർത്തിയായി. തുടർന്ന് ആന്റി ഡോട്ട് നൽകിയതിന് ശേഷം ആന മയക്കം വിട്ട് എണീറ്റു. മസ്തകത്തിനേറ്റ മുറിവ് ഉണങ്ങി തുടങ്ങിയിട്ടുണ്ട്. മുറിവിനുള്ളിൽ ലോഹ ഭാഗങ്ങളോ മരക്കൊമ്പോ തറഞ്ഞിരിക്കുന്നില്ല എന്ന് ദൗത്യസംഘം സ്ഥിരീകരിച്ചു. ആനയുടെ ആരോഗ്യ നില തൃപ്തികരമാണ്.
ഒരാഴ്ച മുമ്പാണ് ആനയെ മസ്തകത്തിൽ പരിക്കേറ്റ നിലയിൽ വനത്തിനുള്ളിൽ കണ്ടെത്തിയത്. മുറിവ് മസ്തകത്തിലായത് പരിഗണിച്ചാണ് വിദഗ്ധ സംഘത്തിൻ്റെ പരിശോധനയ്ക് കാട്ടാനയെ വിധേയമാക്കാൻ തീരുമാനിച്ചത്. ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘമാണ് ഇന്ന് രാവിലെ ആനയെ മയക്കുവെടി വച്ചത്. അതിരപ്പള്ളിയിലെ വെറ്റിലപ്പാറ കാലടി പ്ലാന്റേഷനിൽ രാവിലെ മുതൽ കൂട്ടമായി നിന്നിരുന്ന ആന കൂട്ടത്തിൽ നിന്ന് മാറിയ അവസരത്തിലാണ് മയക്കുവെടി വച്ചത്.










0 comments