print edition ചോക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സ മൊബൈൽ ഫോൺ വെളിച്ചത്തിൽ

ജനറേറ്റർ തകരാറിനെ തുടർന്ന് മൊബൈൽഫോൺ വെളിച്ചത്തിൽ ജോലി ചെയ്യുന്ന ചോക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാർ
നിഷാന്ത് കോടിയാടൻ
Published on Jul 23, 2026, 12:12 AM | 1 min read
ചോക്കാട് (മലപ്പുറം) : ചോക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ ഒരാഴ്‌ചയായി ചികിത്സയുൾപ്പെടെ നടക്കുന്നത് മൊബൈൽ ഫോണിന്റെ വെളിച്ചത്തിൽ. അറ്റകുറ്റപ്പണിക്കായി കെഎസ്ഇബി അധികൃതർ ലൈൻ ഓഫ് ചെയ്തതോടെ വൈദ്യുതി നിലച്ചതിനാലാണിത്. ആശുപത്രിയിലെ ജനറേറ്ററും പ്രവർത്തനരഹിതമാണ്. ഇതോടെ ഇ ഹെൽത്ത് സംവിധാനം താറുമാറായി. ഒപി പ്രവർത്തിക്കുന്നതും മൊബൈൽ ഫോൺ വെളിച്ചത്തിലാണ്. രോഗികളും ഡോക്ടർമാരും ജീവനക്കാരും കഷ്ടപ്പെടുകയാണ്.
ഇ ഹെൽത്ത് സംവിധാനത്തിൽ ഡോക്ടർമാരുടെ ലഭ്യത, ഒപി ടിക്കറ്റ്, ഡോക്ടറുടെ കുറിപ്പടി, ലാബ് റിസൾട്ട്, മരുന്ന് വിതരണം എല്ലാം കംപ്യൂട്ടർ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്. ഇതെല്ലാം സ്തംഭിച്ചു. ബുധനാഴ്ച ഒപി ടിക്കറ്റ് എഴുതിനൽകുകയായിരുന്നു. കുത്തിവയ്പ് എടുക്കുന്നതുൾപ്പെടെ മൊബൈൽ ഫോൺ വെളിച്ചത്തിലാണ്.
എൽഡിഎഫ് ഭരണത്തിൽ രാജ്യത്തെ മികച്ച പ്രാഥമിക ആശുപത്രിയായി തെരഞ്ഞെടുത്ത കുടുംബാരോഗ്യ കേന്ദ്രത്തിൽ ലക്ഷങ്ങൾ ചെലവഴിച്ച് ജനറേറ്റർ സ്ഥാപിച്ചിട്ടുണ്ട്. ഇത് തകരാറിലായിട്ട് രണ്ടാഴ്ചയായി. പവർ കട്ട് ആരംഭിച്ചതോടെ വൈദ്യുതി മുടക്കവും പതിവായി. ഇതിന് പുറമെയാണ് ലൈൻ പൂർണമായി ഓഫാക്കിയത്. ബദൽ സംവിധാനമില്ലാത്ത കാര്യം പഞ്ചായത്ത് അധികൃതർ വൈദ്യുതി വകുപ്പിനെ അറിയിച്ചില്ലെന്നും ആക്ഷേപമുണ്ട്. ജനറേറ്റർ തകരാർ പരിഹരിച്ച് പ്രതിസന്ധി പരിഹരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.










0 comments