വരുന്നു ട്രാൻസ്‌ലേഷണൽ സെന്റർ; ഗവേഷണനേട്ടങ്ങൾ സ്‌റ്റാർട്ടപ്പുകളും ഉൽപ്പന്നങ്ങളുമാകും

സി എ പ്രേമചന്ദ്രൻ
Published on Jul 28, 2025, 02:17 AM | 1 min read
തൃശൂർ: മൃഗ സംരക്ഷണ മേഖലയിലെ ഗവേഷണ നേട്ടങ്ങൾ ഇനി സ്‌റ്റാർട്ടപ്പുകളും ഉൽപ്പന്നങ്ങളുമായി വളരും. കർഷകർക്കും വ്യവസായിക ആവശ്യങ്ങൾക്കുമുള്ള ഗവേഷണങ്ങൾ സർവകലാശാല ഏറ്റെടുത്ത് ഉൽപ്പന്നങ്ങൾ വികസിപ്പിച്ച് കൈമാറും. ലോകോത്തര നിലവാരമുള്ള ട്രാൻസ്‌ലേഷണൽ സെന്റർ കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസ് സർവകലാശാലയുടെ മണ്ണുത്തി ക്യാമ്പസിൽ ഉയരും. കിഫ്ബി ഫണ്ടിൽനിന്ന് 28 കോടി സെന്റർ നിർമിക്കുന്നതിന് സാമ്പത്തികാനുമതിയായി.
സംസ്ഥാന ഹയർ എഡ്യൂക്കേഷൻ കൗൺസിലാണ് ട്രാൻസ്‌ലേഷണൽ റിസർച്ച് സെന്റർ സ്ഥാപിക്കുന്നത്. കിഫ്ബി ഫണ്ടിൽ എട്ടു കോടി ഉപകരണങ്ങൾക്കുള്ളതാണ്. പദ്ധതിക്കായി 20 കോടിയുടെ സാമ്പത്തിക അനുമതി ലഭിച്ചു. സാങ്കേതിക അനുമതി ലഭിക്കുന്നതോടെ നിർമാണം ആരംഭിക്കും. സ്പെഷ്യാലിറ്റി വിഭാഗത്തിൽ മൂല്യവർധിത പാലുൽപ്പന്നങ്ങൾ വാണിജ്യവൽക്കരിക്കാനും സ്റ്റാർട്ടപ്പുകൾക്കുള്ള സാങ്കേതിക കൈമാറ്റത്തിനുമുള്ള കേന്ദ്രം, ചെറിയ മൃഗങ്ങളിൽ പരീക്ഷണം നടത്താനുള്ള സെന്റർ എന്നിവ ഉൾപ്പെടുന്നു. ഇത് കൂടാതെ പ്രധാനപ്പെട്ട അഞ്ച് കേന്ദ്രങ്ങളുണ്ടാവും.
നാനോ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ജനിതക ഗവേഷണത്തിനായുള്ള ഒമിക്സ് സെന്റർ, റീജനറേറ്റീവ് മെഡിസിനും ബയോ മെറ്റീരിയൽ ഡെവലപ്മെന്റിനുമുള്ള ബയോമെഡിക്കൽ റിസർച്ച് സെന്റർ, മൃഗങ്ങളുടെ രോഗങ്ങൾ നിർണയിക്കാനും പ്രതിരോധ മരുന്നുകൾ വികസിപ്പിക്കാനുമുള്ള കേന്ദ്രം, പകർച്ചവ്യാധികൾക്കെതിരായ വാക്സിനുകളുടെ ഗവേഷണത്തിനും വികസനത്തിനുമുള്ള പ്രത്യേക കേന്ദ്രം എന്നിവ ഇതിന്റ ഭാഗമാണ്.
സംയോജിത കാലാവസ്ഥാ പ്രതിരോധ സാങ്കേതികവിദ്യയുടെ മാതൃകാ വികസനത്തിനും കൈമാറ്റത്തിനുമുള്ള കേന്ദ്രവുമുണ്ട്. മൂല്യവർധിത ഇറച്ചി, മുട്ട ഉൽപ്പന്നങ്ങൾക്കുള്ള പ്രത്യേക വിഭാഗവുമുണ്ട്.









0 comments