അതിജീവനത്തിന്റെ കരുത്ത്: പ്രതിസന്ധികളെ നിശ്ചയദാർഢ്യം കൊണ്ട് തോൽപ്പിച്ച റിയ ഇഷ ജീവിതം പറയുന്നു

തിരുവനന്തപുരം: പരിഹാസങ്ങളെയും വിവേചനങ്ങളെയും നിശ്ചയദാർഢ്യം കൊണ്ടതിജീവിച്ച് ഒരു ട്രാൻസ് വ്യക്തിക്ക് എങ്ങനെ സമൂഹത്തിന്റെ മുൻനിരയിലേക്ക് എത്താമെന്നതിന്റെ മികച്ച ഉദാഹരണമാണ് അഭിനേത്രിയും മോഡലും ഫാഷൻ ഡിസൈനറുമായ റിയ ഇഷയുടെ ജീവിതം.
നാട്ടുകാരുടെയും വീട്ടുകാരുടെയും നിർബന്ധത്തിന് വഴങ്ങി ഒരു പെൺകുട്ടിയെ താൻ വിവാഹം കഴിച്ചിരുന്നെങ്കിൽ അവളുടെ ജീവിതം തകരുമായിരുന്നുവെന്നും ആ പാപം ചെയ്യാതിരിക്കാനാണ് താൻ തന്റെ സ്വത്വം വെളിപ്പെടുത്തി വീടുവിട്ടിറങ്ങിയതെന്നും റിയ ഇഷ പറഞ്ഞു. കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിലെ 'പിന്നിട്ട വഴികളിലൂടെ : സാമൂഹ്യനീതിക്കായി റിയ ഇഷയുടെ യാത്ര' എന്ന സെഷനിൽ സംസാരിക്കുകയായിരുന്നു അവർ.
മലപ്പുറം കാളികാവിലെ ഒരു യാഥാസ്ഥിതിക കുടുംബത്തിൽ ഏഴു സഹോദരന്മാരുടെ ഓമനയായി വളർന്ന ബാല്യകാലത്തെ ഓർമ്മകൾ റിയ പങ്കുവച്ചു. ഒൻപത് മക്കളിൽ ഒരാളായി എല്ലാവരുടെയും സ്നേഹം അനുഭവിച്ചു വളരുമ്പോഴും തന്റെ ഉള്ളിലെ മാറ്റങ്ങൾ തിരിച്ചറിഞ്ഞ നിമിഷങ്ങളിൽ നേരിട്ട മാനസിക സംഘർഷങ്ങൾ അവർ പങ്കുവച്ചു.
മലപ്പുറത്ത് ഒരു ഗവൺമെന്റ് കോളേജിൽ ഡിഗ്രിക്ക് ചേർന്ന റിയ, അവിടെ ട്രാൻസ് വ്യക്തികൾക്കായി പ്രത്യേക ശൗചാലയം അനുവദിക്കണമെന്ന ആവശ്യം ഉന്നയിച്ചത് വലിയൊരു വിപ്ലവത്തിന്റെ തുടക്കമായിരുന്നു. കായിക മേളകളിലും യൂണിവേഴ്സിറ്റി കലോത്സവങ്ങളിലും ട്രാൻസ് പങ്കാളിത്തം ഉറപ്പാക്കാൻ നിരന്തരം പോരാടി.
ബാംഗ്ലൂരിലെ പഠനകാലത്ത് നേരിട്ട പരിഹാസങ്ങളും പ്രണയപരാജയവും തന്നെ തളർത്തിയെങ്കിലും സ്വന്തം സ്വത്വത്തിൽ ഉറച്ചുനിൽക്കാൻ അത് കരുത്തുനൽകി. ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ ഏതൊരു ജോലിയും ചെയ്യാൻ താൻ തയ്യാറായിരുന്നുവെന്ന് റിയ പറഞ്ഞു.
പെരിന്തൽമണ്ണയിൽ താമസിക്കുന്ന സമയത്ത് ഇതരസംസ്ഥാന തൊഴിലാളികൾക്ക് താമസസൗകര്യം ഒരുക്കിയും അവരുടെ താമസ സ്ഥലം കഴുകി വൃത്തിയാക്കിയുമാണ് അന്ന് ജീവിതച്ചെലവിനുള്ള പണം കണ്ടെത്തിയത്. മോഡലിംഗിലൂടെ കലാരംഗത്തേക്ക് ചുവടുവെച്ച റിയ ഇന്ന് 'സൂര്യഭാരതി ക്രിയേഷൻ' എന്ന സിനിമാ നിർമ്മാണ കമ്പനിയുടെ ഡയറക്ടറാണ്.
നിരവധി സിനിമകളിലും സീരിയലുകളിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്ത അവർ കേരളത്തിലെ ഒരു പ്രമുഖ ജിമ്മിന്റെ ബ്രാൻഡ് അംബാസഡർ കൂടിയാണ്. തനിക്ക് ജെൻഡറിനെക്കുറിച്ച് വലിയ സിദ്ധാന്തങ്ങൾ പറയാൻ അറിയില്ലെങ്കിലും, സ്വന്തം ജീവിതാനുഭവങ്ങൾ മറ്റുള്ളവർക്ക് പ്രചോദനമാകുമെന്ന് റിയ പ്രത്യാശ പ്രകടിപ്പിച്ചു. സദസ്സിന്റെ നിറഞ്ഞ കയ്യടികളോടെയാണ് സെഷൻ അവസാനിച്ചത്.










0 comments