ട്രെയിന്‍ ടിക്കറ്റ് റിസർവേഷൻ ; ഓണത്തിനുമുമ്പേ 100 കടന്ന് വെയിറ്റിങ് ലിസ്റ്റ്

തിരുവനന്തപുരം
തിരുവോണത്തിന് 40 ദിവസം ബാക്കി നിൽക്കെ ട്രെയിനുകളിൽ റിസർവേഷൻ ടിക്കറ്റുകൾ കിട്ടാനില്ല. സെപ്‌തംബർ അഞ്ചിനാണ് തിരുവോണം. തിരുവനന്തപുരത്തുനിന്ന് കാസർകോട്ടേക്കും തിരിച്ചുമുള്ള ട്രെയിനുകളിൽ സ്ലീപ്പർ ടിക്കറ്റുകളുടെ വെയിറ്റിങ് ലിസ്റ്റ് 100 കടന്നു. എസി ടിക്കറ്റുകളും കിട്ടാനില്ല. 60 ദിവസംമുമ്പാണ് നിലവിൽ മുൻകൂട്ടി റിസർവേഷൻ ടിക്കറ്റ് എടുക്കാനാകുക. മംഗളൂരു -തിരുവനന്തപുരം, തിരുവനന്തപുരം - മംഗളൂരു എക്‌സ്പസ്, മലബാർ, മാവേലി എക്‌സ്‌പ്രസുകൾ എന്നിവയിൽ സെപ്‌തംബർ 9 വരെ ടിക്കറ്റില്ല.
ഡൽഹി, ബംഗളൂരു, കൊൽക്കത്ത, മുംബൈ, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിലേക്കുള്ള ട്രെയിനുകളിലും സ്ഥിതി വ്യത്യസ്‌തമല്ല. മുൻകൂട്ടി സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിക്കണമെന്ന് സംസ്ഥാനവും പാസഞ്ചർ അസോസിയേഷനുകളും ആവശ്യപ്പെട്ടുവരാറുണ്ടെങ്കിലും ഇത്തവണയും അധികൃതർ നടപടിയെടുത്തില്ല. ഡിവിഷണൽ അടിസ്ഥാനത്തിലും സോണൽ അടിസ്ഥാനത്തിലും ട്രെയിനുകൾ പ്രഖ്യാപിക്കാം. ഇതിനിടെ ഹൈദരാബാദിൽനിന്നുള്ള ദീർഘദൂര ട്രെയിനുകളിൽ സ്ലീപ്പർ കോച്ചുകൾ വെട്ടിചുരുക്കിയത് കണക്‌ഷൻ ട്രെയിനുകളെ ആശ്രയിക്കുന്നവർക്ക് തിരിച്ചടിയായി. പകുതിയിൽ അധികം കോച്ചുകൾ എസി ക്ലാസിലേക്ക് മാറ്റിയെന്നാണ് ആരോപണം. എസി കോച്ചുകളിൽ ആവശ്യക്കാർകൂടിയതാണ് എണ്ണം കൂട്ടാൻ കാരണമെന്ന് അധികൃതർ പറയുന്നു. ഇക്കാരണത്താൽ കുടുംബസമേതം യാത്ര ചെയ്യുമ്പോൾ വൻതുക ടിക്കറ്റിനായി മുടക്കേണ്ടി വരും.
തത്‌ക്കാൽ ടിക്കറ്റുകളും പ്രീമിയം ടിക്കറ്റുകൾക്കും വേണ്ടി കാത്തിരിക്കുകയാണ് പലരും. തത്‌ക്കാൽ ടിക്കറ്റുകളിൽ വലിയഭാഗം പ്രീമിയം ക്വോട്ടയിലേക്ക് മാറ്റിയതായി യാത്രക്കാർ ആരോപിക്കുന്നുണ്ട്. വ്യാജ അക്കൗണ്ട് വഴി സ്വകാര്യ ഏജൻസികൾ ടിക്കറ്റുകൾ എടുക്കുന്നത് തടയാൻ ആധാർ വെരിഫിക്കേഷൻ കൊണ്ടുവന്നെങ്കിലും അതും വലിയ പ്രയോജനം ചെയ്‌തില്ല. ഐആർസിടിസിയിൽ ടിക്കറ്റ് കിട്ടാനില്ലെന്ന് പറയുമ്പോഴും സ്വകാര്യ ആപ്പുകളിൽ ലഭിക്കുന്നതും വിവാദമായിരുന്നു.









0 comments