ഒന്നരവയസ്സുകാരന്റെ കൊലപാതകം: പ്രതികൾക്കെതിരെ എസ്‌സി, എസ്‌ടി അതിക്രമം തടയൽ വകുപ്പും


സ്വന്തം ലേഖകൻ
Published on Jun 03, 2026, 06:50 AM | 1 min read
തിരുവനന്തപുരം: നെടുമങ്ങാട്ടെ ഒന്നരവയസ്സുകാരന്റെ കൊലപാതകത്തിൽ പ്രതികൾക്കെതിരെ എസ്‌സി/എസ്ടി (അതിക്രമങ്ങൾ തടയൽ) നിയമത്തിലെ വകുപ്പുകൾകൂടി ചേർത്തു. റൂറൽ എസ്‌പിയാണ് ഇത് സംബന്ധിച്ച ഉത്തരവ് നൽകിയത്. അന്വേഷണച്ചുമതല നെടുമങ്ങാട് എസ്‌എച്ച്‌ഒയിൽനിന്ന് ഡിവൈഎസ്‌പി ഏറ്റെടുക്കും. കൂടുതൽ ചോദ്യം ചെയ്യലിനും തെളിവ് ശേഖരണത്തിനുമായി റിമാൻഡിലുള്ള പ്രതികളായ അഷ്‌കറിനെയും അഖിലയെയും കസ്റ്റഡിയിൽ ആവശ്യപ്പെട്ട് പൊലീസ് കോടതിയെ സമീപിക്കും.
അഷ്‌കറിന്റെ കുടുംബത്തിലെ മറ്റ് അംഗങ്ങൾ കുട്ടിയെ ഉപദ്രവിച്ചിട്ടുണ്ടോയെന്നും അന്വേഷിക്കും. അഷ്‌കർ കുട്ടിയെ ആവർത്തിച്ച് ആക്രമിക്കുന്നത് കണ്ടിട്ടുണ്ടെന്ന് അഖില പറഞ്ഞിരുന്നു. കുട്ടിക്ക് സംരക്ഷണം തേടാൻ തയ്യാറാകാതിരുന്നത് എന്തുകൊണ്ടാണെന്നും അന്വേഷിക്കും. ക്രൂരപീഡനത്തിനൊടുവിൽ കൊല്ലപ്പെട്ട ഒന്നരവയസ്സുകാരന്റെ ശരീരത്തിൽ 91 മുറിവുകളുണ്ടെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലുള്ളത്. ഏഴ് വാരിയെല്ലുകൾക്ക് പൊട്ടലുണ്ടെന്നും തലയിലെ നീർക്കെട്ടും രക്തസ്രാവവുമാണ് മരണകാരണമെന്നും റിപ്പോർട്ടിൽ പറയുന്നു. കൊല്ലപ്പെടുന്നതിനുമുന്പ് കുട്ടിയുടെ രണ്ട് കൈയും ഒടിഞ്ഞിരുന്നു. പ്ലാസ്റ്റർ ഇട്ടിരുന്നെങ്കിലും അപകടകാരണം കണ്ടെത്തിയിരുന്നില്ല. പടിയിൽനിന്ന് വീണ് കൈ ഒടിഞ്ഞെന്നാണ് പ്രതികൾ നേരത്തേ പറഞ്ഞിരുന്നത്.










0 comments