മറുപടിയില്ലാതെ സുരേഷ് ഗോപി; തൃശൂരിലും മാധ്യമങ്ങളോട് പ്രതികരിച്ചില്ല

തൃശൂർ: തൃശൂർ പാർലമെന്റ് തെരഞ്ഞെടുപ്പിൽ നടന്ന വോട്ട്‌ക്രമക്കേടിൽ പ്രതികരിക്കാൻ തയ്യാറാവാതെ കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഡൽഹിയിൽ നിന്ന് പുലർച്ചെ തിരുവനന്തപുരത്ത് എത്തിയപ്പോഴും തുടർന്ന് രാവിലെ തൃശൂരിൽ എത്തിയപ്പോഴും സുരേഷ് ഗോപി മാധ്യമങ്ങളോട് പ്രതികരിച്ചില്ല. രാജ്യത്ത് കന്യാസ്‌ത്രീകൾക്കെതിരായ ആക്രമണങ്ങളിലും കേന്ദ്രമന്ത്രി മൗനം തുടർന്നു.
അതേസമയം വോട്ട്‌ക്രമക്കേടിൽ സുരേഷ് ഗോപിക്കെതിരെ അന്വേഷണം നടക്കും. രണ്ടാഴ്ചക്കുള്ളിൽ പ്രാഥമിക അന്വേഷണം പൂർത്തിയാക്കി തുടർനടപടികൾ സ്വീകരിക്കുമെന്ന് സിറ്റി പൊലീസ് കമീഷണർ ആർ ഇളങ്കോ പറഞ്ഞു. തൃശൂർ എസിപി സലീഷ് എൻ ചന്ദ്രനാണ് അന്വേഷണച്ചുമതല.
വ്യാജമായ രേഖകൾ ചമച്ച് വോട്ട് ചേർത്തതടക്കമുള്ളവ അന്വേഷണ പരിധിയിൽ ഉണ്ട്. തുടർ നടപടികൾക്ക് മുന്നോടിയായി വിശദമായ നിയമോപദേശവും തേടും. ജില്ലാ ഭരണാധികാരി കൂടിയായ കലക്ടറുടെ നിർദേശവും പൊലീസ് തേടും. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പായി സുരേഷ് ഗോപി തൃശൂരിൽ വോട്ട് ചേർത്തത് നിയമവിരുദ്ധവും ക്രിമിനൽ ഗൂഢാലോചനയുമാണെന്ന് കാണിച്ചാണ്
കെപിസിസി രാഷ്ട്രീയ കാര്യ സമിതി അംഗം ടി എൻ പ്രതാപൻ പരാതി നൽകിയത്. സുരേഷ് ഗോപിയെക്കൂടാതെ സഹോദരൻ സുഭാഷ് ഗോപി, മുക്കാട്ടുകര ബൂത്തിന്റെ ചുമതലയുള്ള ബിഎൽഒ എന്നിവർക്കെതിരെയുമാണ് പരാതി.









0 comments