വെടിക്കെട്ടില്ലാതെ തൃശൂർ പൂരം: തീരുമാനം ഉന്നതതല യോഗത്തിൽ

ഫയൽ ചിത്രം
തൃശൂർ: വെടിക്കെട്ട് ഒഴിവാക്കി തൃശൂർ പൂരം നടത്തും. ഇന്ന് ചേർന്ന ഉന്നതതലയോഗത്തിലാണ് തീരുമാനം. കുടമാറ്റം ഉൾപ്പെടെയുള്ള തൃശൂർ പൂരത്തിന്റെ ചടങ്ങുകൾ നടത്തുമെന്നാണ് തീരുമാനം. കഴിഞ്ഞ ദിവസം തിരുവമ്പാടി ദേവസ്വത്തിന്റെ വെടിക്കെട്ട് പുര പൊട്ടിത്തെറിച്ച് അപകടമുണ്ടായതിന് പിന്നാലെയാണ് പൂരത്തിന് വെടിക്കെട്ട് ഒഴിവാക്കൻ തീരുമാനിച്ചത്.
കുടമാറ്റം ഒഴിവാക്കാൻ കഴിയില്ലെന്ന് ദേവസ്വം പ്രതിനിധികൾ ഉന്നതതല യോഗത്തിൽ അറിയിച്ചു. 15 ആനകളെ അണിനിരത്തി കുടമാറ്റം നടത്താൻ യോഗം അനുമതി നൽകി. ഇലഞ്ഞിത്തറ മേളം, ചെറുപൂരങ്ങൾ, മഠത്തിൽ വരവ് തുടങ്ങി തൃശൂർ പൂരത്തിന്റെ മുഴുവൻ ചടങ്ങുകളും നടത്തും.
വെടിക്കെട്ട് നടത്തണമെന്ന് പാറമേക്കാവ് ദേവസ്വം ഇന്ന് രാവിലെ നിർദേശം വച്ചിരുന്നു. എന്നാൽ നിയമപരമായും സാങ്കേതികപരമായും പ്രശ്നങ്ങൾ വെടിക്കെട്ട് ഈ സാഹചര്യത്തിൽ നടത്താനാവില്ലെന്ന് സംസ്ഥാന സർക്കാരിന്റെ പ്രതിനിധികളായി യോഗത്തിൽ പങ്കെടുത്ത മന്ത്രിമാർ അറിയിച്ചു. പാറമേക്കാവിന്റെ വെടിക്കെട്ടിന് വേണ്ടി തയാറാക്കിയ സാമഗ്രിഹികൾ സീൽ ചെയ്തിരിക്കുകയാണ്.
മുണ്ടത്തിക്കോട് അപകടത്തിന്റെ പശ്ചാത്തലത്തിൽ ഈ മാസം 24 വരെ ദുഖാചരണം നടത്താൻ തിരുവമ്പാടി ദേവസ്വം തീരുമാനിച്ചു. ഈ ദിവസങ്ങളിൽ പറയെടുപ്പ് ചടങ്ങുകൾ മാത്രമായിരിക്കും നടക്കുക. പൂരത്തിന്റെ ഭാഗമായുള്ള ചമയ പ്രദർശനം ഒരു ദിവസമായി ചുരുക്കാനും തീരുമാനമായിട്ടുണ്ട്.










0 comments