print edition പിരിച്ച പണം മുക്കി വീണ്ടും കോൺഗ്രസ്; നേതാവിന് വീട് നിർമിച്ച് നൽകാതെ ലക്ഷങ്ങൾ തട്ടി

ബാലകൃഷ്ണന്റെ ഭാര്യ ജാനകിയും മകൾ രാഗിയും
തൃശൂർ: ഡിസിസി അംഗവും മുരിയാട് മുൻ പഞ്ചായത്ത്‌പ്രസിഡന്റുമായ പരേതനായ വി കെ ബാലകൃഷ്‌ണന് വീട് നിർമിക്കാൻ പണപ്പിരിവ് നടത്തി ലക്ഷങ്ങൾ തട്ടി കോൺഗ്രസ്. മുണ്ടക്കൈ ധനസമാഹരണ മാതൃകയിൽ "ബാലേട്ടനൊരു വീട്' എന്ന പേരിൽ ആപ്പ് നിർമിച്ചും നേരിട്ടും പണപ്പിരിവ് നടത്തി.
മൂന്നുവർഷം മുമ്പാണ് സ്ഥലംവാങ്ങി വീട് നിർമിച്ചുനൽകാമെന്ന് കോൺഗ്രസ് ഏറ്റത്. ബാലകൃഷ്‌ണന്റെ ഭാര്യ ജാനകിയുടെ ജീവിതസാഹചര്യവും സാമ്പത്തിക പ്രതിസന്ധിയും രോഗാവസ്ഥകളും വിശദീകരിക്കുന്ന നോട്ടീസടിച്ച് സഹായം അഭ്യർഥിച്ചു. അഞ്ചുസെന്റ് ഭൂമി വാങ്ങി ആറുമാസത്തിനുള്ളിൽ വീട് നിർമിച്ച് നൽകാമെന്നായിരുന്നു വാഗ്ദാനം.
കോൺഗ്രസ് വിട്ട് ബിജെപിയിൽചേർന്ന ഡിസിസി മുൻവൈസ് പ്രസിഡന്റ അഡ്വ. എം എസ് അനിൽകുമാർ ചെയർമാനും അഡ്വ. ശശികുമാർ ഇടപ്പുഴ ജനറൽ കൺവീനറും ലിജോ മഞ്ഞളി ട്രഷററുമായി ‘ബാലേട്ടനൊരു വീട്’ നിർമാണ കമ്മിറ്റി രൂപീകരിച്ചിരുന്നു. ആറ് മാസം കഴിഞ്ഞിട്ടും നിർമാണം നടന്നില്ല.
പണം നൽകിയവർ വീടിനെക്കുറിച്ച് അന്വേഷിച്ചപ്പോഴാണ് ആപ്പിലൂടെ പണം പിരിക്കുന്നുണ്ടെന്ന് ബാലകൃഷ്ണനും കുടുംബവും അറിഞ്ഞത്. ആപ് പരിശോധിച്ചപ്പോൾ ഇതിലൂടെ 2,55,327 രൂപ പിരിച്ചതായി കണ്ടു. ആപ്പ് പിന്നീട് പ്രവർത്തനരഹിതമായി. പത്തുമാസം മുമ്പ് ബാലകൃഷ്ണൻ മരിച്ചു.
അർബുദരോഗിയായ ഭാര്യ ജാനകി കിടപ്പിലായി. മുരിയാട് വാടകവീട്ടിലാണ് താമസം. കുടുംബം കോൺഗ്രസ് നേതാക്കളെ സമീപിച്ചപ്പോൾ തദ്ദേശതെരഞ്ഞെടുപ്പ് കഴിഞ്ഞാലുടൻ വീട് നൽകുമെന്നായി. എം എസ് അനിൽകുമാർ ബിജെപിയിൽ പോയതിനാലാണ് വീട് നിർമാണം മുടങ്ങിയതെന്നാണ് കോൺഗ്രസിന്റെ വിശദീകരണം.
"‘അച്ഛന്റെ പേരിൽ കോൺഗ്രസ് പണപ്പിരിവ് നടത്തി ലക്ഷങ്ങൾ സമാഹരിച്ചു. ആറുമാസമെന്നാണ് ആദ്യം പറഞ്ഞത്. ഇപ്പോഴത് മൂന്നുവർഷമായി. എന്നിട്ടും വീട് നൽകാതെ വഞ്ചിക്കുന്നത് ക്രൂരതയാണ്. കോൺഗ്രസിനുവേണ്ടി ജീവിതം മാറ്റിവച്ച അച്ഛനെ കോൺഗ്രസ് തന്നെ പറ്റിച്ചു'' ബാലകൃഷ്ണന്റെ മകൾ രാഗി പറഞ്ഞു.











0 comments