നിർഭാഗ്യത്തിന് വില 2 കോടി; ഇന്നും ഭാഗ്യംതേടി രാഘവൻ

പി പി രാഘവൻ തന്റെ ഭാഗ്യക്കുറി ശേഖരവുമായി

പ്രകാശൻ പയ്യന്നൂർ
Published on Jul 17, 2026, 08:07 AM | 1 min read
പയ്യന്നൂർ: കേരള ഭാഗ്യക്കുറി മൺസൂൺ ബംബർ നറുക്കെടുപ്പ് വെള്ളിയാഴ്‌ച നടക്കുമ്പോൾ, കരിവെള്ളൂർ പാലക്കുന്നിലെ പി പി രാഘവന് പറയാനുള്ളത് ആറുപതിറ്റാണ്ടോളമായി ഭാഗ്യം പുറംതിരിഞ്ഞുനിൽക്കുന്നതിന്റെ കഥയാണ്. ഇക്കാലമത്രയും ഭാഗ്യക്കുറിയെടുക്കാനായി മുടക്കിയത് രണ്ടുകോടിയോളം രൂപയെന്ന് എഴുപത്തിയെട്ടുകാരനായ രാഘവൻ പറയുന്നു.
എടുക്കുന്ന ടിക്കറ്റുകളെല്ലാം സൂക്ഷിച്ചുവയ്‌ക്കുന്നതാണ് പതിവ്. നിരവധി ചാക്കുകളിലാക്കി സൂക്ഷിച്ചിട്ടുള്ള ടിക്കറ്റുകൾ എണ്ണിനോക്കിയപ്പോഴാണ് രണ്ട് കോടിയോളം രൂപ ടിക്കറ്റ് വിലയായി ചെലവായെന്ന് കണ്ടെത്തിയത്. കന്നുകാലി വളർത്തിയും കൃഷിചെയ്തും ലഭിച്ച വരുമാനത്തിന്റെ ഭൂരിഭാഗവും ഭാഗ്യപരീക്ഷണത്തിനാണ് ചെലവഴിച്ചത്.
വല്ലപ്പോഴും അഞ്ഞൂറും ആയിരവുമൊക്കെ സമ്മാനം കിട്ടിയിട്ടുണ്ടെന്നല്ലാതെ കാര്യമായ തുക അടിച്ചിട്ടില്ല. മൂന്നക്കത്തിന് 4,000 രൂപ ലഭിച്ചിരുന്ന ‘ഭൂട്ടാൻ ഡാറ്റ’യാണ് കൂടുതൽ തവണ ലഭിച്ചത്. 1967ൽ ‘ഭൂട്ടാൻ ഡാറ്റ’ ടിക്കറ്റെടുത്താണ് ഭാഗ്യപരീക്ഷണത്തിന്റെ തുടക്കം. 1967 നവംബർ ഒന്നിനാണ് കേരള ഭാഗ്യക്കുറി ആദ്യമായി പുറത്തിറക്കിയത്. 50,000 രൂപയായിരുന്നു ഒന്നാം സമ്മാനം. അന്ന് ഒരു രൂപയുടെ ടിക്കറ്റ് വാങ്ങി. പിന്നീടത് പതിവാക്കി. ആറു പതിറ്റാണ്ട് ആകാറാകുമ്പോഴും, കൈവരാത്ത ഭാഗ്യത്തെക്കുറിച്ചോർത്ത് നിരാശയില്ല. വരാതിരിക്കില്ല ഭാഗ്യം എന്ന പ്രതീക്ഷയിലാണ് ഇപ്പോഴും രാഘവൻ. കെ ശാന്തയാണ് ഭാര്യ. മക്കളില്ല.










0 comments