print edition മൂന്ന് ജീവനും കാണാക്കയത്തിൽ

തിരുവനന്തപുരം: മൂന്ന് കുടുംബങ്ങൾക്ക് ഉയിരായവർ കടലിൽ മറഞ്ഞിട്ട് പത്ത് ദിവസം പിന്നിടുമ്പോഴും ക്രൂരമായ നിസ്സംഗത തുടർന്ന് യുഡിഎഫ് സർക്കാർ. കൊല്ലം നീണ്ടകരയിൽ കാണാതായ ഗൗതം കൃഷ്ണനും മുതലപ്പൊഴിയിൽ അപകടത്തിൽപ്പെട്ട അഞ്ചുതെങ്ങ് സ്വദേശി ഷിജിനും വിഴിഞ്ഞത്ത് കാണാതായ ജോൺ മത്യാസിനും വേണ്ടി കുടുംബങ്ങളുടെ കാത്തിരിപ്പ് നീളുന്നു.
അതിനിടെ മത്സ്യത്തൊഴിലാളികളെ അവഹേളിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ വീണ്ടും രംഗത്ത്. ‘ആദ്യമായല്ല മൂന്ന് മത്സ്യത്തൊഴിലാളികളെ കടലിൽ കാണാതാകുന്നത്’ എന്നായിരുന്നു ഞായറാഴ്ച കൊച്ചിയിലെ പൊതുപരിപാടിയിലെ പരിഹാസ പരാമര്‍ശം. ഇൗ പരാമർശത്തിലും ഫിഷറീസ് മന്ത്രി വി ഇ അബ്ദുൽ ഗഫൂർ സ്ഥലത്ത് എത്താത്തതിലും തീരത്ത് പ്രതിഷേധം അലയടിക്കുന്നു. മകൻ ഗൗതം കൃഷ്ണനെ കണ്ടെത്താൻ സർക്കാർ ഫലപ്രദമായി ഇടപെടാത്തതിൽ പ്രതിഷേധിച്ച് അമ്മ രേഷ്‌മ വീട്ടിൽ നിരാഹാരം തുടങ്ങി.
അപകടമുണ്ടായി പത്താം ദിവസമാണ് നീണ്ടകരയിൽ തിരച്ചിലിന് നാവികസേനയുടെ സഹായം ലഭിച്ചത്. സേനയുടെ ഐഎൻഎസ് കൽപ്പേനി കപ്പൽ ഞായർ രാവിലെ നീണ്ടകരയിൽ എത്തി. നാവികസേന സ്‌കൂബ ടീമും പരിശോധന നടത്തി. വൈകിട്ട് നാലോടെ നാവികസേന മുതലപ്പൊഴിയിലും എത്തിയെങ്കിലും പരിശോധനയ്ക്ക് ഇറങ്ങിയില്ല. തിരച്ചിലിലെ സര്‍ക്കാര്‍ അനാസ്ഥയ്ക്കെതിരെ കഴിഞ്ഞ ദിവസം സിപിഐ എം പ്രതിഷേധിച്ചതിനെ തുടര്‍ന്ന് ജോൺ മത്യാസിനെ കണ്ടെത്താൻ കോസ്റ്റ് ഗാർഡിന്റെ കപ്പൽ അനഘ, ഞായറാഴ്ച കന്യാകുമാരിവരെയുള്ള ഭാഗങ്ങളിൽ തിരച്ചിൽ നടത്തി.
വീണ്ടും മുഖ്യമന്ത്രിയുടെ പരിഹാസം
‘; ആദ്യമായല്ല
മത്സ്യത്തൊഴിലാളികളെ
കാണാതാകുന്നത് ’
മത്സ്യത്തൊഴിലാളികളെ കടലിൽ കാണാതായതിനെ നിസ്സാരവൽക്കരിച്ചും തീരദേശജനതയെ വീണ്ടും അവഹേളിച്ചും മുഖ്യമന്ത്രി വി ഡി സതീശൻ. ‘ആദ്യമായല്ല മൂന്ന് മത്സ്യത്തൊഴിലാളികളെ കടലിൽ കാണാതാകുന്നത്’ എന്ന് സതീശന്‍. കാണാതെപോയാൽ പറ്റാവുന്നത്ര ദിവസം അന്വേഷിക്കും. കേരള ചരിത്രത്തിൽ ഒന്പത് ദിവസം കടലിൽ തിരച്ചിൽ നടത്തിയത് എവിടെയാണ് എന്നും സതീശൻ ചോദിച്ചു. എറണാകുളത്ത് പണ്ഡിറ്റ് കറുപ്പൻ അനുസ്‌മരണ ചടങ്ങിലായിരുന്നു പരിഹാസ പരാമർശം. മാധ്യമങ്ങളോട് പ്രതികരിക്കാനും തയ്യാറായില്ല. വിഴിഞ്ഞം സന്ദർശിക്കുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തോട് ‘തീരപ്രദേശത്ത് പോയാലുള്ള അവസ്ഥ അറിയാമല്ലോ’ എന്ന് നാല് ദിവസം മുന്പ് സതീശൻ പരിഹസിച്ചിരുന്നു.










0 comments