നിമിഷപ്രിയയുടെ മോചനത്തിന് തുരങ്കംവച്ചത് രാജ്യത്തുതന്നെയുള്ളവർ: കാന്തപുരം


സ്വന്തം ലേഖകൻ
Published on Jul 29, 2025, 08:19 AM | 1 min read
കോലഞ്ചേരി: യമനിൽ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട നിമിഷപ്രിയയുടെ മോചനശ്രമങ്ങളെ തുരങ്കംവച്ചത് രാജ്യത്തുതന്നെയുള്ള ചിലയാളുകളാണെന്ന് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ പറഞ്ഞു. പെരിങ്ങാലയിൽ എസ്‌വൈഎസ് ജില്ലാ കമ്മിറ്റി നിർമിച്ച പത്ത് വീടുകൾ ഉൾക്കൊള്ളുന്ന ദാറുൽ ഖൈർ ഭവനസമുച്ചയം സമർപ്പണവും താക്കോൽദാനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം.
പണം വാങ്ങി ക്ഷമിക്കുന്നത് ആത്മാഭിമാനത്തെ ബാധിക്കുമെന്നതരത്തിൽ കൊല്ലപ്പെട്ടയാളുടെ ബന്ധുക്കൾക്ക് സന്ദേശം നൽകിയാണ് തന്റെ ശ്രമങ്ങളെ മുടക്കാൻ ശ്രമിച്ചത്. വളരെ കുറച്ച് ആളുകളാണ് ഈ പ്രവൃത്തി ചെയ്തത്. ഭൂരിപക്ഷംപേരും തനിക്ക് പിന്തുണ നൽകി. എല്ലാ ജീവജാലങ്ങൾക്കും ഗുണം നൽകുന്ന നിയമമാണ് ഇസ്ലാമിന്റേത്. അത് മുൻനിർത്തിയാണ് നിമിഷപ്രിയയുടെ വധശിക്ഷ തൽക്കാലം തടയാൻ കഴിഞ്ഞത്. നിയമപരമായിട്ടല്ല, മതപരമായിട്ടാണ് ഇടപെട്ടതെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രി പി രാജീവ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ എസ് എം ഷാജഹാൻ സഖാഫി അധ്യക്ഷനായി. ഫിറോസ് അഹ്സനി, ശിഹാബുദീൻ അഹ്‌ദൽ മുത്തന്നൂർ തങ്ങൾ, അബ്ദുൽ ഖാദർ മഅ്‌ദനി കൽത്തറ, സി ടി ഹാശിം തങ്ങൾ, വി എച്ച് അലി ദാരിമി, ജലാലുദീൻ അഹ്സനി തുടങ്ങിയവർ സംസാരിച്ചു.









0 comments