നുണയെ ആശ്രയിക്കുന്നവർക്ക് വീടിന്റെ കണക്കിലും കള്ളം: മുഖ്യമന്ത്രി

മുഖ്യമന്ത്രി പിണറായി വിജയൻ
കോഴിക്കോട് : നുണയെ ആശ്രയിക്കുന്നവർ വീട് നിർമിച്ച കണക്കിലും കള്ളം പ്രചരിപ്പിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. യുഡിഎഫ് ഭരണകാലത്ത് നിർമിച്ച വീട് നാലായിരമെന്നതിന് അടിസ്ഥാനം ഉമ്മൻചാണ്ടി നിയമസഭയിൽ അവതരിപ്പിച്ച കണക്കാണ്. യുഡിഎഫ് കാലത്ത് നിർമിച്ച വീടുകളെക്കുറിച്ച് കുറച്ചുകാലമായി തെറ്റായ പ്രചാരണം നടക്കുകയാണ്. ഇതിന്റെ കണക്ക് കോടിയേരി ബാലകൃഷ്ണന്റെ ചോദ്യത്തിന് മറുപടിയായി അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടി നിയമസഭയിൽ അവതരിപ്പിച്ചിരുന്നു. ഏതെങ്കിലും ഔദ്യോഗിക കണക്കിലോ നാടിന്റെ അനുഭവത്തിലോ നാല് ലക്ഷം വീട് അന്നുണ്ടാക്കിയതായി കാണാനാകില്ല. ഒരു തരത്തിലും ശരിയല്ലാത്ത കാര്യം ഉന്നയിക്കുന്നതിൽ പ്രതിപക്ഷ നേതാവിനെപ്പോലുള്ളവർ പ്രത്യേക മികവ് കാണിക്കുകയാണ്.
യുഡിഎഫ് ഭരണകാലത്ത് ലൈഫ് മിഷൻ പോലൊരു പദ്ധതി ഉണ്ടായിരുന്നില്ല. ചെറിയ തുക നൽകി വീട് നിർമിക്കുന്ന പദ്ധതിയായിരുന്നു അന്നുണ്ടായിരുന്നത്. ലൈഫ് മിഷൻ നിലവിൽ വന്നപ്പോൾ അന്ന് പൂർത്തീകരിക്കാത്ത വീടുകൾക്ക് ബാക്കി തുക നൽകി. വഴിക്കിട്ട് പോയ വീടുകളുടെ പൂർത്തീകരണത്തിന് ആയിരുന്നു മുൻഗണന. പല വകുപ്പുകളിലായി കൊടുത്ത വീടിന്റെ എണ്ണമാണ് ഉമ്മൻചാണ്ടി നിയമസഭയിൽ അവതരിപ്പിച്ചത്. അതെല്ലാം കൂട്ടിയാൽ നാലായിരത്തിലേ എത്തു. ആ കണക്കാണ് താൻ പറഞ്ഞതെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.











0 comments