കോറോ ഹെൽത്ത് ഓഫീസിൽ എത്തിയ ജീവനക്കാരെ തടഞ്ഞു; സർക്കാർ ഇടപെടൽ വൈകുന്നതിൽ പ്രതിഷേധം

തിരുവനന്തപുരം: കോറോ ഹെൽത്ത് കമ്പനിയുടെ ധിക്കാരനടപടി തുടരുന്നു. ഓഫീസിൽ എത്തിയ ജീവനക്കാരെ അകത്തേക്ക് പ്രവേശിപ്പിക്കാതെ കമ്പനി അധികൃതർ വാക്ക് ലംഘിച്ചു. ഓഫീസ് തുറന്നു പ്രവർത്തിക്കുമെന്ന് നേരത്തെ ചർച്ചയിൽ ധാരണയായിരുന്നുവെങ്കിലും, പിന്നീട് കമ്പനി ഈ വാക്ക് പാലിക്കാൻ തയ്യാറായില്ല.
തൊഴിൽ വകുപ്പിന്റെ നേതൃത്വത്തിൽ ജൂലൈ 10-ന് ചർച്ച നിശ്ചയിച്ചിട്ടുണ്ടെങ്കിലും, അതിൽ കമ്പനി പ്രതിനിധികൾ പങ്കെടുക്കുമോ എന്നത് ഇപ്പോഴും അവ്യക്തമാണ്. കൂട്ടപിരിച്ചുവിടൽ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ സർക്കാർ അടിയന്തരമായി ഇടപെടാത്തതിൽ ജീവനക്കാർക്കിടയിൽ കടുത്ത രോഷമാണ് പുകയുന്നത്.
നാല് വർഷമായി കേരളത്തിൽ പ്രവർത്തിക്കുന്ന കമ്പനിയെ ബന്ധപ്പെടാൻ പോലും സർക്കാരിന് സാധിക്കുന്നില്ല എന്നത് വലിയ വീഴ്ചയാണെന്ന് ജീവനക്കാർ ആരോപിക്കുന്നു. സർക്കാർ ഇടപെടലുകളിൽ വിശ്വാസമില്ലെന്നും, അധികൃതർ തങ്ങളോട് പച്ചക്കള്ളമാണ് പറയുന്നതെന്നും പിരിച്ചുവിടപ്പെട്ട ജീവനക്കാർ പറഞ്ഞു.
ഇനിയും ഈ കമ്പനിയെ വിശ്വസിക്കണം എന്നാണോ സർക്കാർ പറയുന്നത് എന്ന് ജീവനക്കാർ ചോദിച്ചു. സർക്കാരിന്റെ നിസ്സംഗതയ്ക്കെതിരെ പ്രതിഷേധം കടുപ്പിക്കാനാണ് ജീവനക്കാരുടെ തീരുമാനം.










0 comments