print edition നേതാക്കൾക്ക് ലക്ഷ്യം പണമുണ്ടാക്കൽ മാത്രം: ബിജെപിയിൽ ചേക്കേറിയവർ കുടുങ്ങി

പ്രതീകാത്മക ചിത്രം

വി എസ് വിഷ്‌ണുപ്രസാദ്
Published on Aug 28, 2026, 12:26 AM | 1 min read
തിരുവനന്തപുരം: നേതാക്കളെല്ലാം ഫണ്ടുവെട്ടിപ്പിലേക്കും അധികാരവടംവലിയിലേക്കും തിരിഞ്ഞതോടെ ബിജെപിക്കുള്ളിൽ അതൃപ്‌തി രൂക്ഷമാകുന്നു. ആരോപണവിധേയരായ നേതാക്കളെ സംരക്ഷിച്ച് കൂടുതൽ സ്ഥാനമാനംനൽകി വളർത്തുന്പോൾ, അടിത്തട്ടിൽ പ്രവർത്തിക്കുന്നവരേയും മറ്റുപാർടികളിൽനിന്ന് ചേക്കേറിയവരേയും നേതൃത്വം അവഗണിക്കുകയാണെന്നാണ് പരാതി.
വിവിധ പാർടികളിൽനിന്ന് ബിജെപിയിലേക്ക് ചെന്നുകയറിയ ഭൂരിഭാഗം നേതാക്കളെയും പറഞ്ഞുറപ്പിച്ച സ്ഥാനം നൽകാതെ കബളിപ്പിച്ചിരിക്കുകയാണ്. അതേസമയം, ചിലർക്ക് ഒരു മാനദണ്ഡവുമില്ലാതെ കോർകമ്മിറ്റി അംഗത്വംവരെ നൽകിയതിനെതിരേ മുതിർന്ന നേതാക്കൾക്കിടയിലുള്ള അതൃപ്‌തിയും പുറത്തുവന്നു.
ബിജെപിയുമായി കുറഞ്ഞകാലയളവുമാത്രം ബന്ധമുള്ള പത്മജവേണുഗോപാൽ, ഷോൺ ജോർജ് തുടങ്ങിയവരെ കീഴ്‌വഴക്കങ്ങൾ ലംഘിച്ച് സംസ്ഥാനത്തെ ഉന്നതഘടകമായ കോർകമ്മിറ്റിയിലെടുത്തതിനെതിരേ നേരത്തേ മുറുമുറുപ്പുണ്ടായിരുന്നു. എ കെ ആന്റണിയുടെ മകനെ ദേശീയ സെക്രട്ടറിയായി നിലനിർത്തുകയും ചെയ്‌തു. ബിജെപിയിൽചേർന്നതോടെ ‘ദേശീയ മുസ്ലീം’ എന്ന് അവകാശപ്പെട്ട എ പി അബ്ദുള്ളക്കുട്ടിയെ എല്ലാ ചുമതലകളിൽനിന്നും ഒഴിവാക്കി. ‘അബ്‌ദുള്ളക്കുട്ടി ബിജെപി വിട്ടു’ എന്ന രീതിയിൽ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതും പാർടിക്കുള്ളിലുള്ളവരാണത്രേ.
കോൺഗ്രസിൽനിന്നാണ് കൂടുതൽനേതാക്കൾ പദവി മോഹിച്ച് ബിജെപിയിൽ ചേക്കേറിയത്. പലർക്കും മോഹനവാഗ്‌ദാനങ്ങൾക്കൊപ്പം ‘വിലപിടിപ്പുള്ള’ സമ്മാനങ്ങളും നൽകിയിരുന്നു. എന്നാൽ, പിന്നീട് ഒരു വേദിപോലും നൽകുന്നില്ലെന്നതാണ് പരാതി. തിരുവനന്തപുരത്തെ മൂന്ന് നേതാക്കൾ ബിജെപി വിടാൻ ചർച്ച തുടങ്ങി. പക്ഷേ, ഇനിയെങ്ങോട്ടുപോകുമെന്ന് അവർക്കുപോലും ഉറപ്പില്ല. കൊല്ലത്തും കെപിസിസി ജനറൽ സെക്രട്ടറിയായിരുന്ന നേതാവും മുൻ കോൺഗ്രസ് എംഎൽഎയുടെ മകനുമുൾപ്പെടെ ബിജെപി ബന്ധം വിടുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. തൃശൂരിലും ഇടുക്കിയിലും ബിജെപിയിൽ ചേക്കേറിയ മുൻ എംഎൽഎമാരും അതൃപ്‌തിയിലാണ്.
ബിജെപി വിട്ടുള്ള നടൻ ദേവന്റെ തുറന്നുപറച്ചിലാണ് മറ്റുള്ളവർക്കും ധൈര്യമായത്. ബിജെപി വൈസ്‌പ്രസിഡന്റാക്കി നിയോഗിച്ച തന്നെ, പിന്നീട് ആ സ്ഥാനത്തുനിന്ന് മാറ്റിയത് അറിയിച്ചതുപോലുമില്ലെന്നാണ് ദേവൻ പറഞ്ഞത്. കോടികളുടെ തെരഞ്ഞെടുപ്പ് ഫണ്ട്‌വെട്ടിപ്പ് പുറത്തറിഞ്ഞതോടെ പൊതുജനങ്ങളെ നേരിടാനാകുന്നില്ലെന്നാണ് പ്രവർത്തകരുടെ പരാതി.










0 comments