തിരുവാതുക്കൽ ഇരട്ടക്കൊലപാതകം: ലക്ഷ്യമിട്ടത് വിജയകുമാറിനെ; കൊലയ്ക്ക് പിന്നിൽ വ്യക്തിവൈരാഗ്യമെന്ന് പ്രതി

കോട്ടയം: നാടിനെ നടുക്കിയ തിരുവാതുക്കൽ ഇരട്ടക്കൊലയ്ക്ക് പിന്നിൽ വ്യക്തിവൈരാഗ്യമെന്ന് പ്രതി അമിത്. വിജയകുമാറിനെ മാത്രം ലക്ഷ്യമിട്ടാണ് അമിത് വീട്ടിലെത്തിയത്. എന്നാൽ വിജയകുമാറിനെ കോടാലി ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തുന്ന ശബ്ദം കേട്ട് ഭാര്യ മീരയുമെത്തിയതോടെ ഇവരെയും കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് വിവരം.
മൊബൈൽ ഫോൺ മോഷ്ടിച്ചെന്ന വിജയകുമാറിന്റെ പരാതിയിൽ അമിത് നേരത്തെ പൊലീസ് പിടിയിലായിരുന്നു. മോഷണക്കേസിൽ പ്രതിയാക്കിയതാണ് വ്യക്തിവൈരാഗ്യത്തിന് പിന്നിൽ. തന്റെ കുടുംബവും ജീവിതവും തകർത്തത് വിജയകുമാറാണെന്നാണ് അമിത് പറയുന്നത്. മോഷണക്കേസിൽ അമിത് അറസ്റ്റിലായപ്പോൾ ഭാര്യ ഇയാളെ ഉപേക്ഷിച്ചു പോയി. അമിത് ജയിലിൽ ആയിരുന്ന കാലത്ത് ഭാര്യയുടെ ഗർഭം അലസുകയും ചെയ്തിരുന്നു. തന്റെ കുടംബജീവിതം തകര്‍ന്നത് വിജയകുമാർ കാരണമാണെന്ന വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് മൊഴി.
കഴിഞ്ഞ ദിവസം തൃശൂർ മാളയിൽ നിന്നാണ് കേസിലെ പ്രതി അസം സ്വദേശി അമിത് ഉറാങ്ങിനെ പൊലീസ് പിടികൂടിയത്. അമിത്തിനെ മെയ് എട്ട് വരെ ജില്ലാ സെഷൻസ് കോടതി റിമാൻഡ് ചെയ്തു. അതേസമയം പ്രതി അമിത് ഉറാങ് കൊലപാതകം നടത്തിയ ശേഷം സിസിടിവി ഡിവിആർ ഉപേക്ഷിക്കാൻ പോകുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. കൊലപാതകം നടത്താൻ പ്രതി അമിത് വീട്ടിലേക്ക് പോകുന്നതും തിരിച്ച് പോയതും ഒരേ വഴിയിൽ തന്നെയാണെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നുണ്ട്. പ്രതി കൊലപാതകം ചെയ്ത ശേഷം വീട്ടിൽ നിന്നു ഇറങ്ങിയത് 3.30ന് ശേഷമാണ്. പ്രദേശത്തുള്ള വീട്ടിൽ സ്ഥാപിച്ച സിസിടിവിയിൽ നിന്നുള്ള ദൃശ്യങ്ങളാണ് ലഭ്യമായിരിക്കുന്നത്.
കോട്ടയം ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമ തിരുവാതുക്കൽ ശ്രീവത്സം വീട്ടിൽ ടി കെ വിജയകുമാർ (64), ഭാര്യ ഡോ. മീര വിജയകുമാർ (60) എന്നിവരാണ് വീടിനുള്ളിൽ ക്രൂരമായി കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച രാവിലെ ജോലിക്കാരി രേവമ്മ വന്നപ്പോഴാണ് കൊലപാതകവിവരമറിയുന്നത്. ഉറാങ്ങിന്റെ ലക്ഷ്യം വിജയകുമാർ മാത്രമായിരുന്നന്ന് ജില്ലാ പൊലീസ് മേധാവി എ ഷാഹുൽ ഹമീദ് പറഞ്ഞു.









0 comments