തിരുവനന്തപുരത്തെ ഓട്ടോമോട്ടീവ് വ്യവസായങ്ങളുടെ ഹബ്ബാക്കും: പി രാജീവ്

തിരുവനന്തപുരം : വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ സാമീപ്യം പ്രയോജനപ്പെടുത്തുന്ന രീതിയിൽ തിരുവനന്തപുരത്തെ രാജ്യത്തിന്റെ ഓട്ടോമോട്ടീവ് വ്യവസായങ്ങളുടെ ഹബ്ബാക്കി മാറ്റുന്നതിനുള്ള സാധ്യതകൾ സർക്കാർ പരിശോധിച്ചുവരികയാണെന്ന് മന്ത്രി പി രാജീവ് നിയമസഭയിൽ പറഞ്ഞു. ഐടി സ്ഥാപനങ്ങളുടെ സാന്നിധ്യവും അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ സാമീപ്യവും അനുകൂല ഘടകങ്ങളാണ്. കെ കെ ശൈലജ, കടകംപള്ളി സുരേന്ദ്രൻ, വി കെ പ്രശാന്ത്, യു ആർ പ്രദീപ് എന്നിവരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തെ ഓരോ പ്രദേശത്തിന്റെയും സവിശേഷതകൾക്കും അനുകൂല സാഹചര്യങ്ങൾക്കും അനുസൃതമായി ആ പ്രദേശത്തെ ഒരുപ്രത്യേക വ്യവസായത്തിന്റെ ഹബ്ബാക്കി മാറ്റാനുള്ള സാധ്യതകളുണ്ട്. കേരള വ്യവസായനയം 2023- പ്രകാരം ഭൂമിശാസ്ത്രപരവും വിജ്ഞാനാധിഷ്ഠിതവുമായ സവിശേഷതകൾ പരിഗണിച്ച് സംസ്ഥാനത്ത് വ്യവസായവൽകരണത്തിന് അനുയോജ്യമായവയായി കണ്ടെത്തിയിട്ടുള്ള 21 മുൻഗണനാ മേഖലകളിൽ വൈദ്യുതി വാഹന വ്യവസായം, എൻജിനിയറിങ്, ഗവേഷണവികസനം എന്നിവ ഉൾപ്പെടുന്നു.
ഓട്ടോമോട്ടീവ് മേഖലയിലെ ലോകോത്തര സർവീസ്, പ്രൊവൈഡേഴ്സ് കേരളത്തിൽ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ബിഎംഡബ്ല്യു സർവീസ്
പ്രൊവൈഡർ ആയ ആക്സിയയുടെ നോളജീസിന്റെ ഗ്ലോബൽ സെന്ററും ടാറ്റാ അലക്സിയുടെ ടെക്നോളജി ഡെവലപ്മെന്റ് സെന്ററും തിരുവനന്തപുരത്ത് ആരംഭിച്ചിട്ടുണ്ട്. ഇതോടൊപ്പം പ്രമുഖ കമ്പനികൾ ഗവേഷണ പരിശീലന കേന്ദ്രങ്ങൾ ആരംഭിക്കാനുള്ള നടപടികൾ സ്വീകരിച്ചുവരുന്നു. ഈ മേഖലയിലെ സാധ്യതകൾ മുന്നിൽ കണ്ടുകൊണ്ടാണ് വ്യവസായ വകുപ്പ് ഫെബ്രുവരി ആറിന് "കേരള ഓട്ടോമോട്ടീവ് ടെക്നോളജി സമ്മിറ്റ്’ സംഘടിപ്പിച്ചത്– മന്ത്രി പറഞ്ഞു.








0 comments