വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം: അഫാന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിൽ പ്രതി അഫാന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. പാങ്ങോട് പൊലീസ് മെഡിക്കൽ കോളേജിൽ എത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തുക. മുത്തശ്ശി സൽമാബീവിയെ കൊലപ്പെടുത്തിയ കേസിലാണ് പൊലീസ് നടപടി. തുടർന്ന് പ്രതിയെ നെടുമങ്ങാട് കോടതിയിൽ ഹാജരാക്കും.
അതേസമയം കേസിലെ ചുരുളഴിക്കാനായി കൂടുതൽ തെളിവുകൾ ശേഖരിക്കാൻ അന്വേഷകസംഘം ശ്രമം തുടങ്ങി. ഇളയ സഹോദരനെയും പെൺസുഹൃത്തിനെയും ഉൾപ്പെടെ അഞ്ചു പേരെ അഫാൻ ചുറ്റികയ്ക്ക് അടിച്ച് കൊലപ്പെടുത്തിയതിനു പിന്നിൽ കുടുംബത്തിലെ സാമ്പത്തിക പ്രശ്നങ്ങൾതന്നെയാണെന്ന നിഗമനത്തിലാണ് അന്വേഷണം. സാക്ഷികൾ ഇല്ലാത്തതിനാൽ ശാസ്ത്രീയ പരിശോധനകളുടെ സഹായത്തോടെ പരമാവധി തെളിവുകൾ ശേഖരിക്കുകയാണ് ലക്ഷ്യം.
ആശുപത്രിയിൽ കഴിയുന്ന പ്രതി അഫാനെയും അമ്മ ഷെമിയെയും ചോദ്യം ചെയ്താലേ കൂടുതൽ വിവരങ്ങൾ ലഭിക്കൂ. ക്രൂരകൃത്യത്തിലേക്ക് അഫാനെ നയിച്ച കാരണങ്ങൾ കണ്ടെത്താൻ ചികിത്സയിലുള്ള ഷെമിക്ക് കഴിയുമെന്നാണ് അന്വേഷകസംഘം വിശ്വസിക്കുന്നത്. അഫാന്റെ സുഹൃത്ത് ഫർസാനയുടെ വീട്ടിലെത്തി ബന്ധുക്കളുടെ മൊഴിയും അന്വേഷകസംഘം ശേഖരിച്ചു. അഫാന്റെ ബന്ധുക്കളുടെ മൊഴിയും എടുക്കുന്നുണ്ട്. അഫാന്റെയും അമ്മ ഷെമിയുടെയും ഫോണുകൾ ഫോറൻസിക് പരിശോധനയ്ക്കായി കൈമാറി. പ്രതി അഫാൻ സഞ്ചരിച്ച വഴികളിലെ സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിക്കുകയാണ്. പ്രതി കൃത്യം നടത്താൻ പോയത് മൊബൈൽ ഫോൺ ഉപയോഗിച്ചാണെങ്കിൽ കൃത്യമായ റൂട്ട് മാപ്പ് ലഭ്യമാകും. അതല്ലെങ്കിൽ പ്രതിയുടെ സാന്നിധ്യം തെളിയിക്കുന്നവ കൂടുതൽ ശേഖരിക്കേണ്ടിവരും.








0 comments