വെഞ്ഞാറമൂട് കൂട്ടക്കൊല: പ്രതി അഫാനെ കസ്റ്റഡിയിൽ വിട്ടു

ഫയൽ ചിത്രം
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിൽ പ്രതി അഫാനെ കസ്റ്റഡിയിൽ വിട്ടു. നെടുമങ്ങാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് പ്രതിയെ കസ്റ്റഡിയിൽ നൽകിയത്. മൂന്ന് ദിവസമാണ് കസ്റ്റഡി കാലാവധി. പാങ്ങോട് പൊലീസ് നൽകിയ അപേക്ഷയിലാണ് കസ്റ്റഡി അനുവദിച്ചത്. പിതൃ മാതാവായ സൽമാബീവിയെ കൊലപ്പെടുത്തിയ കേസിലാണ് പൊലീസ് കോടതിയോട് പ്രതിയെ കസ്റ്റഡിയിൽ വിടണമെന്ന് ആവശ്യപ്പെട്ടത്.
മൂന്ന് കേസിലാണ് അഫാന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. പിതൃമാതാവ് സൽമാബിവി, സുഹൃത്ത് ഫർസാന, സഹോദരൻ അഫ്സാൻ എന്നിവരെ കൊലപ്പെടുത്തിയ കേസിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പാങ്ങോട് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി പ്രതിയെ പ്രാഥമിക ചോദ്യം ചെയ്യൽ നടത്തും. ശേഷം തെളിവെടുപ്പും നടത്തും. സൽമാബീവിയയുടെ വീട്ടിലും ആഭരണങ്ങൾ പണയംവെച്ച വെഞ്ഞാറമൂടിലുള്ള ധനകാര്യ സ്ഥാപനത്തിലും പ്രതിയെ എത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തുമെന്നാണ് വിവരം.
ഫെബ്രുവരി 14നാണ് വെഞ്ഞാറമൂട്ടിൽ സഹോദരനടക്കം അഞ്ചുപേരെ വെട്ടിക്കൊന്ന് അഫാൻ പൊലീസ് സ്‌റ്റേഷനിൽ കീഴടങ്ങിയത്.അഫാൻ മൂന്നു സ്ഥലങ്ങളിലായാണ് കൊലപാതകം നടത്തിയത്. തിങ്കൾ പകലാണ് തലസ്ഥാനത്തെ നടുക്കിയ കൂട്ടക്കൊല നടന്നത്. അഫാന്റെ സഹോദരൻ അഫ്‌സാൻ (13), ബാപ്പയുടെ സഹോദരൻ പുല്ലമ്പാറ എസ്‌എൻ പുരം ആലമുക്കിൽ ലത്തീഫ് (69), ഭാര്യ സജിതാ ബീവി(59), ബാപ്പയുടെ ഉമ്മ സൽമാബീവി (92), അഫാന്റെ സുഹൃത്ത് വെഞ്ഞാറമൂട് മുക്കുന്നൂർ സ്വദേശി ഫർസാന (19) എന്നിവരാണ് കൊല്ലപ്പെട്ടത്. അഫാന്റെ ഉമ്മ ഷെമിക്കും (40) വെട്ടേറ്റു. ഷെമി തിരുവനന്തപുരം ഗോകുലം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.









0 comments