വിറ്റുതുലച്ചിട്ട് 5 വർഷം
print edition തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം ; യൂസർഫീ കൊള്ളയിൽ അദാനി നേടിയത് 383.26 കോടി രൂപ

തിരുവനന്തപുരം
തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിന്ന് യൂസർഫീ കൊള്ളയിലൂടെ കഴിഞ്ഞ വർഷം അദാനി നേടിയത് 383.26 കോടി രൂപ. ടിക്കറ്റിനൊപ്പം വിമാനത്താവളം ഈടാക്കുന്നതാണ് യൂസർ ഡെവലപ്‌മെന്റ് ഫീ. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് വിദേശത്തേക്ക് യാത്രപോകുന്നവർ 1540 രൂപയും ആഭ്യന്തര യാത്രക്കാർ 770 രൂപയുമാണ് അധികഫീസ് നൽകുന്നത്. വന്നിറങ്ങുന്നവർ യഥാക്രമം 660 രൂപയും 330 രൂപയും നൽകുന്നുണ്ട്. രാജ്യത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്.
എന്നാൽ, അദാനി ഗ്രൂപ്പ് ഏറ്റെടുത്തത്തോടെ വിമാനത്താവളത്തിന്റെ വരുമാനം കുറഞ്ഞെന്ന് അന്താരാഷ്‌ട്ര എയർ ട്രാൻസ്‌പോർട്ട് അസോസിയേഷൻ വിലയിരുത്തി. ഇതോടെയാണ് യൂസർഫീ 50 ശതമാനത്തോളം വർധിപ്പിച്ചത്. യൂസർഫീ കൂട്ടണമെന്ന അദാനിയുടെ ആവശ്യം 2024ൽ എയർപോർട്ട് ഇക്കണോമിക് റെഗുലേറ്ററി അതോറിറ്റി (എഇആർഎ) അംഗീകരിച്ചു. അതേസമയം, സംസ്ഥാനത്തെ ഏറ്റവും വലിയ വിമാനത്താവളമായ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിദേശ യാത്രക്കാരിൽ നിന്ന് ഈടാക്കുന്നത് വെറും 570 രൂപയാണ്. ആഭ്യന്തര യാത്രക്കാർ നൽകേണ്ടത് 270 രൂപയും.
വിറ്റുതുലച്ചിട്ട് 5 വർഷം
സംസ്ഥാനത്തിന്റെ എതിർപ്പ് കൂസാതെ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം കേന്ദ്രസർക്കാർ അദാനിക്ക് തീറെഴുതിയിട്ട് അഞ്ച് വർഷം പിന്നിടുകയാണ്.ഈ ഒരൊറ്റ ഇടപാടിലൂടെ അദാനിക്ക് കിട്ടിയത് 30,000 കോടിയുടെ പൊതുമുതലാണ്. വിമാനത്താവളം നടത്തിപ്പിനുള്ള മുൻപരിചയം വേണം എന്ന നിബന്ധനപോലും ബിജെപിയുടെ കോർപറേറ്റ് ചങ്ങാതിക്ക് വേണ്ടി അട്ടിമറിക്കപ്പെട്ടു. 650 ഏക്കറിലേറെ ഭൂമിയും എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ നടത്തിയ നിക്ഷേപങ്ങളും വിമാനത്താവള വികസനത്തിനായി സംസ്ഥാന സർക്കാർ നൽകിയ 32 ഏക്കർ സ്ഥലവുമാണ് അമ്പത് വർഷത്തേക്ക് അദാനിക്ക് ലഭിച്ചത്. ഡ്യൂട്ടി ഫ്രീ ഷോപ്പ്, ബിവറേജ്, വാഹന പാർക്കിങ് തുടങ്ങിയ ഇനങ്ങളിൽ വർഷാവർഷം കോടികളും ചുളുവിൽ കിട്ടും. എന്നാൽ, വിമാനത്താവളം വികസിപ്പിക്കുമെന്ന വാഗ്ദാനം അദാനി ഇതുവരെ നടത്തിയിട്ടില്ല.










0 comments