ad
Deshabhimani

ആറ്റുകാൽ പൊങ്കാല കഴിഞ്ഞിട്ടും നഗരം മാലിന്യക്കൂമ്പാരത്തിൽ; ശുചീകരണത്തിൽ പരാജയപ്പെട്ട് നഗരസഭ, പകരുന്നത് പകർച്ചവ്യാധി ഭീതി

Attukal Pongala.jpg
വെബ് ഡെസ്ക്

Published on Mar 05, 2026, 04:48 PM | 1 min read

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല കഴിഞ്ഞ് ദിവസങ്ങൾ പിന്നിട്ടിട്ടും നഗരത്തിലെ മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിൽ തിരുവനന്തപുരം നഗരസഭയ്ക്ക് ഗുരുതര വീഴ്ച. നഗരത്തിന്റെ പ്രധാന വീഥികളിലും ഇടവഴികളിലും ഇപ്പോഴും ഇഷ്ടികകളും കരിയും ഭക്ഷണാവശിഷ്ടങ്ങളും കുന്നുകൂടിക്കിടക്കുകയാണ്.


ശുചീകരണ പ്രവർത്തനങ്ങൾ 24 മണിക്കൂറിനുള്ളിൽ പൂർത്തിയാക്കുമെന്ന നഗരസഭയുടെ അവകാശവാദം വെറും പാഴ്വാക്കായി മാറിയിരിക്കുകയാണ്. നഗരത്തിലെ പ്രധാന കേന്ദ്രങ്ങളായ തമ്പാനൂർ, കിഴക്കേക്കോട്ട, അട്ടക്കുളങ്ങര എന്നിവിടങ്ങളിൽ കാൽനടയാത്ര പോലും അസാധ്യമായ രീതിയിലാണ് മാലിന്യങ്ങൾ ചിതറിക്കിടക്കുന്നത്.


കരിയും ചാരവും കലർന്ന പൊടിപടലങ്ങൾ അന്തരീക്ഷത്തിൽ പടരുന്നത് നഗരവാസികൾക്ക് ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്കും കാരണമാകുന്നുണ്ട്. ഇതിനുപുറമെ, പലയിടങ്ങളിലും പ്ലാസ്റ്റിക് കവറുകളും ഭക്ഷണാവശിഷ്ടങ്ങളും ചീഞ്ഞുനാറാൻ തുടങ്ങിയതോടെ പകർച്ചവ്യാധി ഭീഷണിയിലാണ് നഗരം.


പതിനായിരക്കണക്കിന് ശുചീകരണ തൊഴിലാളികളെ നിയോഗിച്ചെന്ന് നഗരസഭ അവകാശപ്പെടുമ്പോഴും പല വാർഡുകളിലും ഒരാൾ പോലും എത്തിയിട്ടില്ലെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. മാലിന്യം ശേഖരിക്കാൻ ആവശ്യമായ ടിപ്പർ ലോറികളും ജെസിബികളും സജ്ജീകരിക്കുന്നതിൽ ഉണ്ടായ കാലതാമസം പ്രവർത്തനങ്ങളെ ബാധിച്ചു.


നഗരസഭയുടെ ഈ അനാസ്ഥയ്ക്കെതിരെ വൻ പ്രതിഷേധമാണ് ഉയരുന്നത്. പൊങ്കാല പ്രമാണിച്ച് കോടിക്കണക്കിന് രൂപ ശുചീകരണത്തിനായി വകയിരുത്തിയിട്ടും നഗരം മാലിന്യമുക്തമാക്കാൻ കഴിയാത്തത് അഴിമതിയുടെ സൂചനയാണെന്ന് ആരോപണമുയരുന്നുണ്ട്.


മഴ പെയ്താൽ സ്ഥിതി കൂടുതൽ വഷളാകുമെന്ന ആശങ്കയിലാണ് തലസ്ഥാന നഗരവാസികൾ. അടിയന്തരമായി മാലിന്യങ്ങൾ നീക്കം ചെയ്യാൻ നഗരസഭ യുദ്ധകാലാടിസ്ഥാനത്തിൽ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home