print edition മണിക്കൂറിൽ ഏഴ് ട്രെയിൻ

അഞ്ചാംപ്ലാറ്റ്‌ഫോമിലെ എസ്‌കലേറ്ററിലേക്ക് പ്രവേശനം തടഞ്ഞ് സ്ഥാപിച്ച ബോർഡ് (ഇടത്), തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരിക്കുന്ന ട്രെയിനുകൾ (വലത്)
തിരുവനന്തപുരം: സ്‌റ്റേഷൻ വികസനം നടത്തുമ്പോൾ സുരക്ഷാ ക്രമീകരണം ഏർപ്പെടുത്താൻ ഇനിയും വൈകരുതെന്ന് യാത്രക്കാരുടെ സംഘടനകൾ. വൈകിട്ട് അഞ്ചിനും ആറിനുമിടയിൽ തിരുവനന്തപുരം സെൻട്രൽ സ്‌റ്റേഷനിൽനിന്ന് പുറപ്പെടുന്നതും വരുന്നതുമായ ട്രെയിനുകളുടെ എണ്ണം ഏഴാണ്.
കൊല്ലം ഭാഗത്തേക്കാണ് അതിൽ അഞ്ചും. തിരുവനന്തപുരം–ചെന്നൈ സെൻട്രൽ എക്‌സ്‌പ്രസ്(12696), ഗുരുവായൂർ ഇന്റർസിറ്റി (16342), കന്യാകുമാരി–പുനലൂർ പാസഞ്ചർ (56706), വഞ്ചിനാട് എക്‌സ്‌പ്രസ് (16304), കൊല്ലം പാസഞ്ചർ (56304) എന്നിവയാണ് ട്രെയിനുകൾ. വിദ്യാർഥികൾ, ജോലിക്കാർ, സർക്കാർ ജീവനക്കാർ തുടങ്ങി നിറയെ യാത്രക്കാരാണ് ഇതിൽ.
പല പ്ലാറ്റ്‌ഫോമുകളിൽനിന്നാണ് ഇവ പുറപ്പെടുന്നത്. കൊല്ലത്തുനിന്ന് തിരുവനന്തപുരത്തേക്കുള്ള പാസഞ്ചറും കൊല്ലത്തുനിന്ന് നാഗർകോവിലിലേക്ക് പോകുന്ന പാസഞ്ചറും ഇൗ സമയത്താണ്. ഏഴായിരത്തിലധികം യാത്രക്കാർ സ്‌റ്റേഷനിൽ ഇൗ സമയം എത്തുന്നതായാണ് കണക്ക്.
യാത്ര നിലച്ച് യന്ത്രഗോവണി
സെൻട്രൽ സ്‌റ്റേഷനിൽ ബുധനാഴ്‌ച പിന്നോട്ട് കറങ്ങിയ അഞ്ചാംപ്ലാറ്റ്‌ഫോമിലെ യന്ത്രഗോവണി (എസ്‌കലേറ്റർ) തിങ്കളാഴ്‌ചയും പ്രവർത്തിപ്പിച്ചില്ല. അന്ന് മൂന്നു യാത്രക്കാർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു.
അറ്റകുറ്റപ്പണി തുടരുകയാണെന്നാണ് അധികൃതർ പറയുന്നത്. പ്രമുഖ കന്പനിയുടെ യന്ത്രഗോവണി അതിന്റെ ജീവനക്കാർതന്നെയാണ് അറ്റകുറ്റപ്പണി നടത്തുന്നത്. തിരക്കേറിയ സ്‌റ്റേഷനിൽ അധികൃതർ നടത്തുന്ന മെല്ലെപ്പോക്ക് യാത്രക്കാരുടെ രോഷത്തിനും കാരണമായിട്ടുണ്ട്. ഒന്നാംപ്ലാറ്റ്‌ഫോമിലെ യന്ത്രഗോവണി നൂറുകണക്കിന് യാത്രക്കാരാണ് ഉപയോഗിക്കുന്നത്.










0 comments